ADVERTISEMENT

ന്യൂഡൽഹി ∙ ആർടി–പിസിആർ പരിശോധന വർധിപ്പിക്കാൻ കേരളത്തിനു കേന്ദ്രത്തിന്റെ മൊബൈൽ യൂണിറ്റ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറവില്ലാത്ത സാഹചര്യത്തിലാണിത്. കേന്ദ്രത്തിന്റെ മൊബൈൽ പരിശോധനാ യൂണിറ്റ് ഉടൻ സംസ്ഥാനത്തെത്തുമെന്നാണു വിവരം.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുള്ള സംസ്ഥാനങ്ങളോട്, ആന്റിജൻ പരിശോധന നെഗറ്റീവായവർക്കും നിർബന്ധമായും ആർടി–പിസിആർ പരിശോധന നടത്തണമെന്നു കേന്ദ്രസർക്കാർ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന 70% പരിശോധനയും ആന്റിജൻ ആണെന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ഐസിഎംആറിന്റെ സഹായത്തോടെ മൊബൈൽ പരിശോധനാ സംവിധാനം കേരളത്തിലെത്തിക്കാൻ ആരോഗ്യമന്ത്രാലയം നടപടി സ്വീകരിച്ചത്.

മഹാരാഷ്ട്രയിൽ 75% പരിശോധനയും നിലവിൽ ആർടി–പിസിആർ ആണ്. എന്നാൽ അവിടെ പോസിറ്റിവിറ്റി നിരക്കു 8.10% ആണ്. ദേശീയതലത്തിലാകട്ടെ ഇതു 1.79% മാത്രം. സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ മഹാരാഷ്ട്ര പിന്നിലാണെന്നാണു കേന്ദ്രവിമർശനം.

അതേസമയം രാജ്യത്തെ ആകെ കോവിഡ് പരിശോധനകൾ 21.15 കോടി കടന്നു. വാക്സീൻ സ്വീകരിച്ചവർ 1.11 കോടിയായി. ഇതിൽ 60.17 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്. കർണാടകയിൽ മാത്രം 11.8 % (1,14,043 ഡോസ് ) വരും. രാജ്യത്തു നിലവിൽ ചികിത്സയിലുള്ളതു 1,50,055 പേർ. 24 മണിക്കൂറിൽ 14,199 പേർക്കു സ്ഥിരീകരിച്ചെന്നും ഇതിൽ 86.3 ശതമാനവും 5 സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു.

മഹാരാഷ്ട്രയിലാണ് കൂടുതൽ – 6,971. കേരളത്തിൽ 4,070 പേർക്കും തമിഴ്നാട്ടിൽ 452 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 83 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്– 35 പേർ. കേരളത്തിൽ 15 മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com