ADVERTISEMENT

ന്യൂഡൽഹി ∙ എന്തു കൊണ്ടു ബംഗാളിൽ മാത്രം തിരഞ്ഞെടുപ്പ് 8 ഘട്ടം? മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അതിനു പറയുന്ന മറുപടി: ക്രമസമാധാന പാലനവും കോവിഡ് സാഹചര്യങ്ങളും.

മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പും 7 ഘട്ടങ്ങളിലാണു നടന്നത്. 

ഇത്തവണ കോവിഡ് കൂടിയുള്ളതിനാൽ ഒരു ഘട്ടം കൂടിയതിൽ അദ്ഭുതമില്ലെന്നും വിശദീകരിക്കുന്നു.

എന്നാൽ, ബംഗാൾ പിടിച്ചെടുക്കുകയെന്ന ബിജെപിയുടെ താൽപര്യത്തിന് അനുസൃതമായാണ് തിരഞ്ഞെടുപ്പു ഘട്ടംഘട്ടമായി നടത്തുന്നതെന്നു മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുന്നു. 

കേന്ദ്രസേനയെ ഉപയോഗിച്ച് സംസ്ഥാനം പിടിക്കാനാണു ലക്ഷ്യമിടുന്നതെന്ന് സിപിഐ(എംഎൽ) അടക്കമുള്ള പാർട്ടികളും ആരോപിച്ചു.

 8 ഘട്ടമായി നടത്തുന്നത് സുതാര്യത ഉറപ്പു വരുത്തുമെന്നാണു ബിജെപി പക്ഷം.

ക്രമസമാധാന നില

തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം തെരുവുകളിലേക്കു പടർന്നതോടെ കഴിഞ്ഞ 2 വർഷമായി സംഘർഷഭരിതമാണു ബംഗാൾ രാഷ്ട്രീയം. മതിയായ കേന്ദ്രസേനയുടെ സാന്നിധ്യം എല്ലാ ജില്ലകളിലും ഉറപ്പാക്കുകയെന്നതാണു മുഖ്യകാരണമായി കമ്മിഷൻ പറയുന്നത്. സേനയ്ക്കു വിവിധ മണ്ഡലങ്ങളിലേക്കു നീങ്ങാനുള്ള സാവകാശത്തിനാണു പലഘട്ടങ്ങൾ. ഇടയ്ക്ക് ഉത്സവങ്ങളും ആഘോഷങ്ങളും വരുന്നതു കൊണ്ടുള്ള ഇടവേളകൾ വേറെ. കൂടുതൽ കേന്ദ്രസേന വേണമെന്നു ബിജെപി പലവട്ടം ആവശ്യപ്പെട്ടിരുന്നു.

കോവിഡ്

7.34 കോടി വോട്ടർമാരാണ് 294 മണ്ഡലങ്ങളിലുള്ളത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കേണ്ടി വരുമെന്ന് കമ്മിഷൻ പറയുന്നു. 2016 ൽ 77,413 ബൂത്തുകളായിരുന്നത് ഇക്കുറി 1,01,916 ആയി. അക്രമസാധ്യതയുള്ളത് 6400 ബൂത്തുകൾ. അതിൽത്തന്നെ 712 ബൂത്തുകൾ അതീവ ഗുരുതരാവസ്ഥയുള്ളത്.

English Summary: Mamata Banerjee against Bengal election schedule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com