ADVERTISEMENT

നാഗർകോവിൽ ∙ തമിഴ്നാട്ടിലെ പ്രചാരണ പരിപാടിക്കിടെ മെയ്‌വഴക്കവും ഫിറ്റ്നസും പ്രകടമാക്കി രാഹുൽ ഗാന്ധി. സ്കൂൾ വിദ്യാർഥിക്കൊപ്പം പുഷ് അപ് എടുത്ത രാഹുൽ അവർക്കൊപ്പം നൃത്തവുമായും ഒത്തുചേർന്നു. തക്കല മുളഗുമൂഡ സെന്റ് ജോസഫ് മെട്രിക്കുലേഷൻ സ്കൂളായിരുന്നു വേദി. പുഷ് അപ് എടുക്കാനാവുമോ എന്നും 15 എണ്ണം ആയാലോ എന്നുമുള്ള മെരോലിൻ ഷെനിംഗ എന്ന വിദ്യാർഥിനിയുടെ വെല്ലുവിളി സ്വീകരിച്ച രാഹുൽ വിദ്യാർഥിനിയോടൊപ്പം പുഷ്അപ് എടുക്കാൻ ആരംഭിച്ചു. 14 എണ്ണമായപ്പോൾ ഒന്നു നിർത്തി. ഇനി അൽപം കടുപ്പത്തിലാക്കാം എന്നു പറഞ്ഞ് ഒറ്റക്കൈ കൊണ്ടാണ് അവസാന പുഷ് അപ് എടുത്തത്. നിറഞ്ഞ കയ്യടിയോടെയാണു സദസ്സ് പ്രതികരിച്ചത്. ഇൻസ്റ്റഗ്രാമിൽ രാഹുൽ വിഡിയോ പിന്നീടു പോസ്റ്റ് ചെയ്തു. വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത രാഹുലിനൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ.എസ്. അഴഗിരി, ദിനേശ് ഗുണ്ടുറാവു എന്നിവരും കൈകോർത്തു. 

തമിഴ് ജനതയെ പ്രതിനിധീകരിക്കുന്ന വ്യക്തിക്കു മാത്രമേ സംസ്ഥാന മുഖ്യമന്ത്രിയാവാനാകൂ എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ കുനിഞ്ഞു നിൽക്കുന്ന എടപ്പാടി പളനിസാമിക്ക് അതിനു കഴിയില്ല. ജനങ്ങളുടെ മുന്നിലാണ് അദ്ദേഹം കുനിയേണ്ടതെന്നും രാഹുൽ പറഞ്ഞു.

ആർഎസ്എസും മോദിയും തമിഴ് ഭാഷയെയും സംസ്കാരത്തെയും അപമാനിക്കുകയാണ്. തമിഴ് ഇന്ത്യൻ ഭാഷയല്ലേ ? ബംഗാളി ഇന്ത്യൻ ഭാഷയല്ലേ ? തമിഴ് സംസ്കാരം ഇന്ത്യൻ സംസ്കാരമല്ലേ?– രാഹുൽ ചോദിച്ചു.

കന്യാകുമാരി ജില്ലയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്ത ശേഷം കന്യാകുമാരി ചർച്ച് റോഡിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കന്യാകുമാരി എംപിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ എച്ച്.വസന്തകുമാറിന്റെ  അഗസ്തീശ്വരത്തുള്ള സ്മൃതി കുടീരം സന്ദർശിച്ചു രാഹുൽ പുഷ്പാർച്ചന നടത്തി. 

Content Highlights: Rahul Gandhi's Kanyakumari visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com