ഇന്റർനെറ്റ് വിഛേദം: ഒന്നാമത് ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ‘ആക്സസ് നൗ’ റിപ്പോർട്ട്. 2020 ൽ 29 രാജ്യങ്ങളിലായി 155 ഇന്റർനെറ്റ് വിഛേദമുണ്ടായതിൽ 109 എണ്ണവും ഇന്ത്യയിലായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാലത്തു ലോകം ഓൺലൈനിലേക്കു തിരിഞ്ഞപ്പോൾ ഇന്റർനെറ്റ് തടയുന്ന സർക്കാരുകൾ ജനങ്ങളുടെ വിദ്യാഭ്യാസം, ബിസിനസുകൾ, ജീവിക്കാനുള്ള അവകാശം എന്നിവയിൽ കൈകടത്തുകയാണെന്നു റിപ്പോർട്ടിൽ പറഞ്ഞു.
പൗരത്വനിയമ പ്രക്ഷോഭം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ ഇന്റർനെറ്റ് വിഛേദമുണ്ടായി. കശ്മീരിൽ 2019 ഓഗസ്റ്റിലാരംഭിച്ച നിയന്ത്രണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്.
രണ്ടാം സ്ഥാനത്തുള്ള യെമനിൽ 6 തവണയും മൂന്നാം സ്ഥാനത്തുള്ള ഇത്യോപ്യയിൽ 4 തവണയും ഇന്റർനെറ്റ് വിഛേദിച്ചു. മ്യാൻമറിൽ റാഖൈൻ സംസ്ഥാനത്ത് 19 മാസം ഇന്റർനെറ്റ് വിഛേദിച്ചു.