ADVERTISEMENT

ബെംഗളൂരു ∙ രാജ്യത്ത് എംഎൽഎയായ ആദ്യ ക്രൈസ്തവ പുരോഹിതൻ ഫാ. ഡോ. പി.ജെ.ജേക്കബ് പള്ളിപ്പുറത്ത് (91) അന്തരിച്ചു. ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് കർണാടകയിലെ ധാർവാഡ് കൽഘട്ടഗിയിലെ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം ഇന്ന് 3ന് കൽഘട്ടഗി സെന്റ് മേരീസ് സ്കൂളിനു സമീപത്തെ സെമിത്തേരിയിൽ. 

1983-85ൽ കൽഘട്ടഗിയിൽ നിന്നു സ്വതന്ത്ര എംഎൽഎയായിരുന്ന ഫാ. ജേക്കബ്, പാലാ സ്വദേശികളായിരുന്ന പള്ളിപ്പുറത്ത് ജോസഫ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കുടുംബം പിന്നീട് കൊല്ലം അഞ്ചൽ മീൻകുളത്തേക്കു കുടിയേറുകയായിരുന്നു. 

1965 മാർച്ച് 18നു ബെൽഗാം രൂപതയിലെ ധാർവാഡ് തുമരികോപ്പ ഹോളി റോസറി പള്ളി വികാരിയായി നിയമിതനായ ഫാ.ജേക്കബ്, കൽഘട്ടഗി കേന്ദ്രീകരിച്ച് അരനൂറ്റാണ്ടിലേറെ നിർധന വിദ്യാർഥികൾക്കായി സ്കൂളുകളും സന്നദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ച ഫാ. ജേക്കബിനെ പ്രദേശത്തെ കർഷകർ 3000 കാളവണ്ടികളുടെ അകമ്പടിയോടെയാണു സ്വീകരിച്ചത്. സ്വതന്ത്ര എംഎൽഎയായിരുന്നെങ്കിലും അന്നത്തെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ അദ്ദേഹത്തെ കാബിനറ്റ് റാങ്കോടെ ധനകാര്യ കമ്മിഷൻ ചെയർമാനാക്കി. കർണാടക സർവകലാശാല ഓണററി ഡോക്ടറേറ്റും 2014ൽ കർണാടക സർക്കാർ രാജ്യോത്സവ പുരസ്കാരവും നൽകി ആദരിച്ചു.  

കൽഘട്ടഗിയിലെ ഗുഡ് ന്യൂസ് പിയു കോളജ്, ഗുഡ് ന്യൂസ് ഡിഗ്രി കോളജ്, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. 

സഹോദരങ്ങൾ: സിസ്റ്റർ മേരി സിസിൽ, ആന്റണി, ജോൺ, ഫ്രാൻസിസ്, തോമസ്, ക്ലാരമ്മ, പരേതരായ ഫാ. ഗ്രേഷ്യൻ പള്ളിപ്പുറത്ത്, അന്നമ്മ ഫ്രാൻസിസ്, ജോർജ്.

Content Highlights: Fr. Jacob Pallippurath passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com