യുപിയിൽ അതിക്രൂര പീഡനങ്ങൾ വീണ്ടും; മരിച്ചത് 3 പെൺകുട്ടികൾ
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ദിവസങ്ങൾക്കിടെ 4 ഗുരുതര പീഡനക്കേസുകൾ; മരിച്ചത് 3 പെൺകുട്ടികൾ. മീററ്റിൽ ട്യൂഷനു പോയി മടങ്ങുകയായിരുന്ന 10–ാം ക്ലാസുകാരിയെയാണു 4 പേർ ചേർന്നു പീഡിപ്പിച്ചത്.
വീട്ടിൽ മടങ്ങിയെത്തി വിഷം കഴിച്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. സംഭവത്തിൽ പിടിയിലായ പ്രതികളിലൊരാൾക്ക്, പൊലീസിന്റെ തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റു.
ഹാപുഡിലും പീഡനത്തിന് ഇരയായി മരിച്ചത് 10–ാം ക്ലാസുകാരിയാണ്. മാർച്ച് 22 മുതൽ കാണാതായ പെൺകുട്ടിയെ 7 ദിവസത്തിനു ശേഷം നോയിഡയിലെ ആശുപത്രിക്കു മുന്നിൽ ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സഹൻപുരിൽ പീഡനത്തിന് ഇരയായി മരിച്ചത് ദലിത് പെൺകുട്ടി. ബന്ധുവീട്ടിൽ പോയി വന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു നദിക്കരയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ അയൽവാസിയായ ഇരുപത്തിരണ്ടുകാരൻ കസ്റ്റഡിയിലാണ്.
ആഗ്രയിൽ, ഹോളി ആഘോഷം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ മടങ്ങിയ നവവധുവിനെ 3 അംഗ സംഘം വനത്തിനുള്ളിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.