കോവിഡിനെതിരെ കടുത്ത നടപടി പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ
Mail This Article
ന്യൂഡൽഹി ∙ കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്തു കൂടുതൽ ജാഗ്രതാ നടപടികളുമായി സംസ്ഥാനങ്ങൾ. പൂർണ ലോക്ഡൗണിനെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു. തീരുമാനം ഇന്നുണ്ടാകും.
വാക്സീൻ ക്ഷാമത്തെ തുടർന്ന് മുംബൈയിലെ 75 കുത്തിവയ്പ് കേന്ദ്രങ്ങൾ അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുംവരെ ഡൽഹിയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ല. മധ്യപ്രദേശിൽ കൂടുതൽ നഗരങ്ങൾ ഇന്നലെ മുതൽ ലോക്ഡൗണിലായി. കർണാടകയിൽ രാത്രികാല കർഫ്യു തുടരുമെങ്കിലും ഫാക്ടറികളിലും മറ്റ് ജോലി സ്ഥലങ്ങളിലും രാത്രി ഷിഫ്റ്റ് അനുവദിക്കും.
10 മണിക്ക് മുൻപായി ജോലിയിൽ പ്രവേശിച്ചിരിക്കണമെന്നു മാത്രം. തമിഴ്നാട്ടിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കും അകലം പാലിക്കാത്തവർക്കും ഇന്നു മുതൽ 500 രൂപ പിഴ. മാസ്ക് ഇല്ലെങ്കിൽ പിഴ 200 രൂപ. സ്ഥാപനങ്ങൾ ചട്ടം ലംഘിച്ചാൽ 5,000 രൂപ വരെയാണ് ഈടാക്കുക. പുതുച്ചേരിയിൽ രാത്രി കർഫ്യൂ ഇന്നു പ്രാബല്യത്തിലാകും.
കോവിഡ് സാഹചര്യം പരിഗണിച്ചു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മികവിന്റെ കേന്ദ്രങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് വേനലവധി പ്രഖ്യാപിച്ചു.
ഇതിനിടെ, ജെഎൻയുവിൽ പുതുതായി സ്ഥിരീകരിച്ച 27 കേസുകളിൽ 24 എണ്ണവും വിദ്യാർഥികൾക്കാണെന്നതു പരിഗണിച്ച് കനത്ത ജാഗ്രതയ്ക്കു നിർദേശമുണ്ട്. ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമുണ്ടാകില്ലെന്നു റെയിൽവേ വ്യക്തമാക്കി.
English Summary: States to tighten action against covid