ബംഗാളിൽ ബിജെപി നേതാവിനും പ്രചാരണ വിലക്ക്
Mail This Article
ന്യൂഡൽഹി ∙ ബംഗാളിൽ മമത ബാനർജിക്കു പിന്നാലെ ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രചാരണ വിലക്ക്. ഹബ‌്രയിലെ സ്ഥാനാർഥി കൂടിയായ രാഹുൽ സിൻഹ നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ സിതാൽകുച്ചിയിലുണ്ടായ വെടിവയ്പിൽ കൂടുതൽ പേരെ വെടിവച്ചു കൊല്ലേണ്ടിയിരുന്നു എന്നു നടത്തിയ പരാമർശത്തിന്റെ പേരിലാണ് 48 മണിക്കൂർ വിലക്ക്. 4 പേരല്ല, 8 പേർ അവിടെ മരിക്കേണ്ടിയിരുന്നു എന്നാണ് സിൻഹ പ്രസംഗിച്ചത്.
ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനോടു വെടിവയ്പുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ പേരിൽ ഇന്നു വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിതാൽകുച്ചിയിലേതു പോലെ അനുസരണക്കേടു കാണിച്ചാൽ കൂടുതൽ പേർ മരിക്കുമെന്നു ദിലീപ് ഘോഷ് പ്രസംഗിച്ചുവെന്നു തൃണമൂൽ കോൺഗ്രസ് പരാതി നൽകിയിരുന്നു.
തൃണമൂൽ വിട്ടു ബിജെപിയിലേക്കു പോയ സുവേന്ദു അധികാരി നടത്തിയ വിവാദ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം കണക്കിലെടുത്തു താക്കീതു നൽകി. ‘ബീഗത്തിന് (മമത) വോട്ടു ചെയ്യുന്നത് മിനി പാക്കിസ്ഥാൻ ഉണ്ടാക്കാനാണെന്നു സുവേന്ദു നടത്തിയ പരാമർശത്തിനെതിരെ സിപിഐ (എംഎൽ) പ്രവർത്തക കവിത കൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.
24 മണിക്കൂർ വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മമത ബാനർജി കൊൽക്കത്തയിൽ ഗാന്ധി പ്രതിമയ്ക്കു സമീപം ധർണ നടത്തി. വീൽചെയറിൽ മമത ഒറ്റയ്ക്കായിരുന്നു ധർണ. അതിനിടെ 2 ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.
English Summary: Campaign ban for bengal bjp leader