കാലാവസ്ഥാമാറ്റം: ഇന്ത്യ – യുഎസ് പങ്കാളിത്ത അജൻഡ പ്രഖ്യാപിച്ചു
Mail This Article
ന്യൂഡൽഹി ∙ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ അതിവേഗത്തിലുള്ള ഉറച്ച നടപടികൾ ആഗോളതലത്തിൽ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. പ്രകൃതിക്കിണങ്ങുന്ന സാങ്കേതികവിദ്യയ്ക്കായി ധനസമാഹരണത്തിനുൾപ്പെടെ ഇന്ത്യ – യുഎസ് പങ്കാളിത്ത അജൻഡയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കാലാവസ്ഥാ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന വികസ്വര രാജ്യമെന്ന നിലയ്ക്ക്, ഇന്ത്യയിൽ സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ പങ്കാളികളെ സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചുകൂട്ടിയ കാലാവസ്ഥാ ഉച്ചകോടിയിൽ മോദി പറഞ്ഞു.
വികസന വെല്ലുവിളികൾക്കിടയിലും സംശുദ്ധ ഊർജം, ഊർജ വിനിയോഗ കാര്യക്ഷമത, വനവൽക്കരണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിൽ ധീരമായ നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2030 ആകുമ്പോഴേക്കും പാരമ്പര്യേതര ഊർജത്തിന്റെ ഉൽപാദനം 450 ഗിഗാവാട്ട് ആക്കുകയെന്ന ലക്ഷ്യം കാലാവസ്ഥാ വിഷയത്തിൽ ഇന്ത്യയുടെ പ്രതിബദ്ധതയാണു വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആളോഹരി കാർബൺ പുറന്തള്ളൽ ആഗോള ശരാശരിയെക്കാൾ 60% കുറവാണ്. ഇന്ത്യയിലെ ജീവിതശൈലി ഇപ്പോഴും സുസ്ഥിരവും പരമ്പരാഗതവുമായ രീതികളിൽ ഊന്നുന്നുവെന്നതാണ് കാരണം. സുസ്ഥിര ജീവിതശൈലിയും അടിസ്ഥാനങ്ങളിലേക്കു മടങ്ങുകയെന്ന തത്വത്തിൽ ഊന്നിയ സാമ്പത്തിക തന്ത്രവുമാണ് കോവിഡ് അനന്തര കാലത്തു വേണ്ടതെന്നും മോദി പറഞ്ഞു.