സോളി സൊറാബ്ജി അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ പ്രമുഖ നിയമജ്ഞനും മുൻ അറ്റോർണി ജനറലുമായ സോളി ജെ. സൊറാബ്ജി (91) കോവിഡ് ബാധിച്ചു മരിച്ചു. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. 7 പതിറ്റാണ്ടിലേറെ നീണ്ട അഭിഭാഷക ജീവിതത്തിൽ, മനുഷ്യാവകാശ, പൗരസ്വാതന്ത്ര്യ വിഷയങ്ങളിലെ ശക്തമായ നിലപാടുകളാണു സോളി സൊറാബ്ജിയെ ശ്രദ്ധേയനാക്കിയത്.
മുംബൈ ഗവ.ലോ കോളജിൽനിന്നു സ്വർണ മെഡലോടെ നിയമ ബിരുദം നേടിയ സോളി, 1953 ൽ ഹൈക്കോടതി അഭിഭാഷകനായി. 1971 ൽ സുപ്രീം കോടതിയിൽ സീനിയർ പദവി ലഭിച്ചു. 1979–80 ൽ സോളിസിറ്റർ ജനറലും 1989–90 ലും 1998–2004 ലും അറ്റോർണി ജനറലുമായിരുന്നു. 2002 പത്മ വിഭൂഷൺ ലഭിച്ചു.
നൈജീരിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പഠിക്കാൻ 1997 ൽ യുഎൻ സോളിയെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം തടയാനും അവകാശ സംരക്ഷണം ഉറപ്പാക്കാനുമുള്ള യുഎൻ–സബ് കമ്മിഷൻ അധ്യക്ഷൻ, േഹഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബ്രിട്ടേഷൻ അംഗം, ഭരണഘടനയുടെ പ്രവർത്തന അവലോകനത്തിന് വാജ്പേയി സർക്കാർ രൂപീകരിച്ച കമ്മിഷനിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. ജാസ് സംഗീതം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധേയ പങ്കു വഹിച്ചു. ഭാര്യ: സെന. മക്കൾ: പ്രമുഖ കോർപറേറ്റ് നിയമ വിദഗ്ധ സിയ മോഡി, ഓട്ടമൊബീൽ മാധ്യമപ്രവർത്തകൻ ഹൊർമസദ്, ഡോ. ജഹാംഗീർ.
Content Highlights: Soli Sorabjee passes away