ADVERTISEMENT

ചെന്നൈ∙ എം. കെ. സ്റ്റാലിന്റെ രാഷ്ട്രീയ പ്രവേശനം എം.കരുണാനിധിയുടെ മകനെന്ന മേൽവിലാസത്തിൽ ‘വൈൽഡ് കാർഡ് എൻട്രി’യായിരുന്നു. എന്നാൽ പാർട്ടിയിലും അധികാരത്തിലും വളർച്ച ആരുടേയും മേൽവിലാസത്തിലായിരുന്നില്ല. 14-ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്റ്റാലിൻ 5 പതിറ്റാണ്ടിനിപ്പുറം മുഖ്യമന്ത്രി പദമേറാനൊരുങ്ങുമ്പോൾ, അതു വൈകിയെത്തിയ അംഗീകാരമാണ്.

സ്റ്റാലിനെ കറകളഞ്ഞ രാഷ്ട്രീയക്കാരനാക്കിയതു അടിയന്തരാവസ്ഥയാണ്. മിസ നിയമപ്രകാരം ഒരു വർഷത്തോളം ജയിൽ ശിക്ഷയനുഭവിച്ചു. ക്രൂരമർദനത്തിനിരയായി. പുറത്തിറങ്ങിയതോടെ പാർട്ടിയിൽ സജീവമായി. കുടുംബ രാഷ്ട്രീയമെന്ന ആരോപണമുയരുമ്പോഴെല്ലാം കരുണാനിധി പറയുമായിരുന്നു- സ്റ്റാലിനെ രാഷ്ട്രീയക്കാരനാക്കിയതു ഞാനല്ല, ഇന്ദിരാ ഗാന്ധിയാണ്.

1982ൽ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി പദമായിരുന്നു പാർട്ടിയിലെ ആദ്യ ഔദ്യോഗിക പദവി. സ്റ്റാലിന് പിതാവിനെപ്പോലെ ആവേശത്തിന്റെ അഗ്നിപടർത്തുന്ന പ്രസംഗ പാടവമില്ല. വിസ്മയിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞതയില്ല.  കഠിനാധ്വാനത്തിലൂടെയാണു കുറവുകളെല്ലാം മറികടന്നത്. പല തവണ സംസ്ഥാന പര്യടനം നടത്തിയാണു അണികളുമായി ഹൃദയ ബന്ധം സ്ഥാപിച്ചത്.

1984ലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ തൗസന്റ് ലൈറ്റ്സിൽ തോൽവി. 91ൽ വീണ്ടും തോറ്റു. 89, 96, 2006 വർഷങ്ങളിൽ വിജയിച്ചു. കൊളത്തൂരിൽ ഇതു മൂന്നാം ജയം. ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന ആദ്യ ചെന്നൈ മേയറായതു 1996ൽ. നഗര പിതാവെന്ന നിലയിൽ കാഴ്ചവച്ച ഭരണ വൈദഗ്ധ്യം കയ്യടി നേടി. നിയമസഭയിലെ നാലാമൂഴത്തിൽ, 2006-ലാണു ആദ്യമായി മന്ത്രിസഭയിൽ ഇടം നേടിയത്. 2009 മുതൽ 2 വർഷം ഉപമുഖ്യമന്ത്രിയായി.

കരുണാനിധിയുടെ പിൻഗാമിയെന്നു കരുതപ്പെട്ടിരുന്ന വൈകോ കലാപമുയർത്തി പാർട്ടിയിൽ നിന്നു പുറത്തുപോയതു സ്റ്റാലിനു നൽകുന്ന അമിത പരിഗണനയിൽ പ്രതിഷേധിച്ചായിരുന്നു. അതേ വൈകോയുടെ പാർട്ടി ഇത്തവണ ഡിഎംകെ മുന്നണിയിൽ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നത് സ്റ്റാലിന്റെ പ്രയോഗിക രാഷ്ട്രീയത്തിന് ഉദാഹരണം. കരുണാനിധിയുടെ മരണശേഷം സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ.അഴഗിരി ഉയർത്തിയ കലാപശ്രമം നിർവീര്യമാക്കിയാണു സ്റ്റാലിൻ പാർട്ടി കടിഞ്ഞാണേന്തിയത്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തോടെ (39ൽ 38 സീറ്റ്) ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന്റെ മുന്നണിപ്പോരാളിയായി.

Content Highlights: MK Stalin to be CM

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com