നന്ദിഗ്രാം: കോടതിയിലേക്കെന്ന് തൃണമൂൽ
Mail This Article
ന്യൂഡൽഹി ∙ ആദ്യം 1200 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മമത ജയിച്ചുവെന്നു വാർത്ത. പിന്നാലെ പരാജയം അംഗീകരിക്കുന്നുവെന്നുള്ള മമത ബാനർജിയുടെ പ്രതികരണം. ഫലം വന്നില്ലെന്നും വോട്ടെണ്ണൽ തുടരുകയാണെന്നുമുള്ള തൃണമൂൽ കോൺഗ്രസിന്റെ ട്വീറ്റ്. ഒടുവിൽ സുവേന്ദു അധികാരി 1783 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുവെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ്. പിന്നാലെ അവസാനറൗണ്ട് എണ്ണിയിട്ടില്ലെന്നും അതിനാൽ പ്രഖ്യാപനം അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ.
നന്ദിഗ്രാമിലെ ഫലത്തിന്റെ കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ നീക്കം. ഏതായാലും ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിനിടയിലും പാർട്ടിപ്രവർത്തകർക്ക് ആഘാതമാണു നന്ദിഗ്രാമിലെ ആശയക്കുഴപ്പം.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ച ഘട്ടം മുതൽ മമത പിന്നിലായിരുന്നു. ഒരു ഘട്ടത്തിൽ സുവേന്ദു 12,000 വോട്ടിന്റെ ലീഡ് വരെയെത്തിയിരുന്നു. 14–ാം റൗണ്ട്
മുതൽ മമതയുടെ തിരിച്ചുവരവ് കണ്ടു. 16–ാം റൗണ്ട് പൂർത്തിയായപ്പോൾ മമതയ്ക്കു 820 വോട്ടിന്റെ ഭൂരിപക്ഷമെന്ന
നിലയിൽ വിവരമെത്തി. 1200 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മമത വിജയിച്ചുവെന്ന വിവരം വൈകിട്ട് 5 മണിയോടെ മാധ്യമങ്ങൾ പുറത്തുവിട്ടശേഷമാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പുണ്ടായത്.
Content Highlights: Bengal election: Nandigram result