ADVERTISEMENT

ന്യൂഡൽഹി∙ അസമിലെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം കാത്ത് ബിജെപി ക്യാംപ്; തുടർച്ചയായ രണ്ടാം വട്ടവും സംസ്ഥാന ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് മുന്നോട്ടുള്ള വഴിയിൽ ബിജെപിയെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുന്നു.

മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ധനമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ വിജയിച്ചതോടെയാണ് ബിജെപിയിൽ തർക്കം തുടങ്ങിയത്. ദേശീയ നേതൃത്വമാണു തീരുമാനിക്കേണ്ടത്. സോനോവാൾ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നു പ്രഖ്യാപിക്കാതെയാണ് ഇക്കുറി ബിജെപി തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയത്.

2015ൽ കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു ചേക്കേറിയ ഹിമന്ത, 2016ലും ഇത്തവണയും സംസ്ഥാനത്തു ഭരണം പിടിക്കാനുള്ള ബിജെപിയുടെ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ച നേതാവാണ്. അതുകൊണ്ട് തന്നെ, മുഖ്യമന്ത്രിയാവാൻ യോഗ്യൻ താനാണെന്ന ചിന്ത ഹിമന്തയ്ക്കുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള അടുപ്പം തനിക്കു ഗുണം ചെയ്തേക്കുമെന്നും ഹിമന്ത കണക്കുകൂട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ബലത്തിൽ ബിജെപിയെ അട്ടിമറിക്കാമെന്നു കണക്കുകൂട്ടിയ കോൺഗ്രസിനെ ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്ന വാഗ്ദാനത്തിലൂടെയാണു ഭരണപക്ഷം കടത്തിവെട്ടിയത്. ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ വ്യവസ്ഥ െചയ്യുന്ന എൻആർസി ഉയർത്തിപ്പിടിച്ച ബിജെപി അതുവഴി അസമിലെ തദ്ദേശീയരുടെ പിന്തുണ നേടി. അസം നിവാസികളെ സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന അസം ഉടമ്പടിയുടെ ആറാം വ്യവസ്ഥ നടപ്പാക്കുമെന്ന വാഗ്ദാനവും ബിജെപിക്കു നേട്ടമായി.

എൻആർസിയും അസം ഉടമ്പടിയും മുൻകാല കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്നതാണെങ്കിലും അതിന്റെ പേരിൽ നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞത ബിജെപി കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്ന് ഉടലെടുത്ത അസം ജാതീയ പരിഷത്, റെയ്ജോർ ദൾ എന്നീ കക്ഷികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ, പ്രക്ഷോഭത്തിന്റെ പേരിലുള്ള ബിജെപി വിരുദ്ധ വോട്ടുകൾ അവയ്ക്കും കോൺഗ്രസ് സഖ്യത്തിനുമിടയിൽ ഭിന്നിച്ചു.

ബദ്റുദീൻ അജ്മലിന്റെ എഐയുഡിഎഫുമായി കൈകോർക്കാനുള്ള നീക്കം കോൺഗ്രസിനു തിരിച്ചടിയായി. 

അന്തിമ കക്ഷിനില: അസം 75–50

ആകെ സീറ്റ്: 126

 എൻഡിഎ: 75

ബിജെപി: 60

അസം ഗണപരിഷത്: 9

യുപിപി: 6

 യുപിഎ: 50

കോൺഗ്രസ്: 29

എഐയുഡിഎഫ്: 16

ബോഡോലാൻഡ് 

പീപ്പിൾസ് ഫ്രണ്ട്: 4

സിപിഎം:1

 മറ്റുള്ളവർ: 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com