കുഞ്ഞിനെ തിരികെ നൽകാനുള്ള ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Mail This Article
ന്യൂഡൽഹി ∙ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയും പിന്നീടു വേറെ ദമ്പതികൾ ദത്തെടുക്കുകയും ചെയ്ത കുഞ്ഞിനെ തിരികെ കിട്ടണമെന്ന അവിവാഹിത ദമ്പതികളുടെ ആവശ്യം അംഗീകരിച്ച കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതിനു സുപ്രീം കോടതിയുടെ സ്റ്റേ. ഒരുമിച്ചു താമസിക്കുന്നവർക്കു കുഞ്ഞിന്റെ അവകാശം വിവാഹം ചെയ്തവരുടേതിനു തുല്യമാണെന്നു വ്യക്തമാക്കിയായിരുന്നു നേരത്തേ കേരള ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ കുട്ടിയെ ദത്തെടുത്ത ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിനീത് സരൻ, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കുട്ടിയുടെ അവകാശം കൈമാറുന്നതു സംബന്ധിച്ചു തങ്ങളെ മുൻകൂർ അറിയിച്ചില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും ദത്തെടുത്ത ദമ്പതിമാർ അഭിഭാഷകയായ ലിസ് മാത്യു മുഖേന നൽകിയ പ്രത്യേകാനുമതി ഹർജിയിൽ ചൂണ്ടിക്കാട്ടി.
2018ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ പരിചയപ്പെട്ട സ്ത്രീയും പുരുഷനുമാണ് ഒരുമിച്ചു ജീവിക്കുന്നതിനിടെ പെൺകുഞ്ഞ് പിറന്നത്. ഇടക്കാലത്ത് ഇരുവരും അകന്നിരിക്കെ, അമ്മ കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏൽപിച്ചു. അവിവാഹിത അമ്മയായി കണക്കാക്കി കുഞ്ഞിനെ ദത്തു നൽകുകയും ചെയ്തു. പിന്നാലെയാണു കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി ഇരുവരും കോടതിയെ സമീപിച്ചത്.