ADVERTISEMENT

ചെന്നൈ ∙ മഹാത്മാ ഗാന്ധി വെടിയേറ്റു മരിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന, അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറി വി.കല്യാണം (99) അന്തരിച്ചു. മകൾ നളിനിയുടെ പാടൂരിലെ വസതിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഒരു മണിക്ക് ബസന്റ് നഗർ ശ്മശാനത്തിൽ. പരേതയായ സരസ്വതിയാണു ഭാര്യ. മാലിനിയാണു മറ്റൊരു മകൾ.

ബ്രിട്ടിഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന എസ്.വെങ്കട്ടറാവു അയ്യരുടെ മകനായ കല്യാണം 1944 മുതൽ ഗാന്ധിജി കൊല്ലപ്പെടുന്നതുവരെ നിഴലായി ഒപ്പമുണ്ടായിരുന്നു. ഷിംലയിൽ പഠിക്കുന്ന കാലത്തു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്തതിനു ജയിലിലായി. ബ്രിട്ടിഷ് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നതിനിടെ ഗാന്ധിജിയുടെ മകൻ ദേവദാസുമായുണ്ടായ അടുപ്പമാണ് മഹാത്മാവിന്റെ പഴ്സനൽ സെക്രട്ടറി സ്ഥാനത്തെത്തിച്ചത്.

ജോലിയിൽ നിന്നു 2 മാസത്തെ അവധിയെടുത്താണു വാർധയിലെ സേവാഗ്രാമിലെത്തിയത്. ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തോടൊപ്പം ചേർന്നു. പഴ്സനൽ സെക്രട്ടറിയായ മഹാദേവ് ദേശായിയുടെ മരണശേഷം ആ ചുമതല ഏറ്റെടുത്തു.

ഗാന്ധിജിയുടെ മരണ ശേഷം ലേഡി മൗണ്ട്ബാറ്റൻ, ജയപ്രകാശ് നാരായണൻ, സി.രാജഗോപാലാചാരി എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ഗാന്ധിജിയുടെ സെക്രട്ടറി പ്യാരെലാലിനെ ആത്മകഥയെഴുത്തിൽ സഹായിച്ചു. ദേശീയ പട്ടികവർഗ കമ്മിഷൻ റീജനൽ കമ്മിഷണറായി സേവനമനുഷ്ഠിച്ചു. ഗാന്ധിയുടെ ജീവിത സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്തു. എഴുത്തും പ്രസംഗങ്ങളുമായി അടുത്തിടെ വരെ സജീവമായിരുന്നു.

ജീവിതം തന്നെ ഗാന്ധി: കൂടുതൽ വായനയ്ക്ക്

English Summary: V Kalyanam, Gandhiji's last personal secretary, dies in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com