ADVERTISEMENT

ന്യൂഡൽഹി ∙ ‘ഇതു ഞങ്ങളുടെ രാജീവ്’ – 1986 ൽ അജിത് സിങ് രാഷ്ട്രീയത്തിലേക്കു വരുമ്പോൾ ലോക്ദൾ നേതാക്കളിൽ ചിലർ നൽകിയ വിശേഷണത്തിന് അർഥവും മുനയുമുണ്ടായിരുന്നു.

മറ്റൊരു മുൻ പ്രധാനമന്ത്രിയുടെ മകൻ രാജീവ് ഗാന്ധിക്കു ബദലെന്ന് അർഥം; കോൺഗ്രസിലെ കുടുംബാധിപത്യ രാഷ്ട്രീയത്തെ എതിർത്തയാളുടെ മകനും രാഷ്ട്രീയത്തിലിറങ്ങി എന്നതു മുന. 

ഖരഗ്പൂർ ഐഐടിയിലും ഇല്ലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പഠിച്ച്, കംപ്യൂട്ടർ വിദഗ്ധനായി ജോലി ചെയ്യുമ്പോഴാണ് രാഷ്ട്രീയത്തിൽ പിതാവ് ചരൺ സിങ്ങിന്റെ പിൻഗാമിയാകാനുള്ള വിളി വന്നത്. ഐഐടിക്കാരൻ രാഷ്ട്രീയത്തിലിറങ്ങുകയെന്നത് 1980 കളിൽ പുതുമയാണ്. ചരൺ സിങ് പക്ഷാഘാതം ബാധിച്ച് കിടപ്പിലായപ്പോഴാണ് പാർട്ടിയെ നയിക്കാൻ മകൻ വേണമെന്ന് അഭിപ്രായമുണ്ടായത്. മകന് ആദ്യം മനസ്സില്ലായിരുന്നു.

വാർത്തകൾ വന്നപ്പോൾ, കുർത്ത പൈജാമയ്ക്കു പകരം കോട്ടും സ്യൂട്ടും ധരിച്ച് നിഷേധമറിയിച്ചു. എങ്കിലും, ചരൺ സിങ് ജീവിച്ചിരിക്കെത്തന്നെ മകൻ രാജ്യസഭാംഗമായി, 1986 ൽ 47–ാം വയസ്സിൽ. 

അന്നു ലോക്ദൾ യുപിയിൽ 85 എംഎൽഎമാരുള്ള കക്ഷി. പിറ്റേ വർഷം, ചരൺ സിങ്ങിന്റെ മരണത്തിനു പിന്നാലെ പാർട്ടി പിളർന്നു. അജിത്തിന്റെ പേരു ചേർത്ത് ലോക്ദൾ (എ). ജനതാ പാർട്ടി, ജനതാദൾ, കോൺഗ്രസ് എന്നിങ്ങനെ പലയിടത്തും അജിത് കയറി. അധികാരത്തിന്റെ അരികുചേർന്നു നിൽക്കുന്നയാൾ എന്ന പേര് അക്കാലത്താണു വീണത്.

അതുറയ്ക്കാൻപോന്ന ‌രീതിയാണ് 1996 ൽ രാഷ്ട്രീയ ലോക്ദൾ രൂപീകരണശേഷവും കണ്ടത്. റാം വിലാസ് പാസ്വാന്റെ രാഷ്ട്രീയ നീക്കങ്ങളോടു സമാനമെന്നുകൂടി വ്യാഖ്യാനമുണ്ടായി. 

ഭൂപരിഷ്കരണത്തിലൂടെ ഉത്തർപ്രദേശിലെ സാമൂഹിക, രാഷ്ട്രീയ ക്രമങ്ങളിൽതന്നെ മാറ്റം വരുത്തിയ ചരൺ സിങ്ങിന്റെ മകന് ആ പൈതൃകം മുതലാക്കാനായില്ല. ബാഗ്പട്ട് മണ്ഡലത്തിൽനിന്ന് അജിത് പല തവണ ജയിച്ചതും പല തവണ കേന്ദ്ര മന്ത്രിയായതുമല്ലാതെ പാർട്ടി വളർന്നില്ല.

മീററ്റ് തലസ്ഥാനമാക്കി പടിഞ്ഞാറൻ യുപിയിലെ പ്രദേശങ്ങളുടേതായ ഹരിതപ്രദേശ് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന വാദം അജിത് ഉന്നയിച്ചു. ആ പ്രദേശത്ത് ആർഎൽഡിക്ക് 12 എംപിമാരെങ്കിലും സ്വന്തമായുണ്ടെങ്കിൽ ആവശ്യം പരിഗണിക്കാമെന്നായിരുന്നു വാജ്പേയി പറഞ്ഞത്. 

2014 ൽ ലോക്സഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ന്യൂഡൽഹിയിൽ തുഗ്ലക് റോഡിലെ 12–ാം നമ്പർ വസതിയിൽനിന്ന് താമസം മാറ്റാൻ അജിത് നിർബന്ധിതനായി. ചരൺ സിങ് താമസിച്ചിരുന്ന ആ വീടിനെ പിതാവിന്റെ സ്മാരകമാക്കുകയെന്ന ആശയത്തെ പഴയ സോഷ്യലിസ്റ്റ് നേതാക്കളിൽ ചിലർ മാത്രമേ പിന്തുണച്ചുള്ളൂ. അജിത് വിടപറയുമ്പോൾ, രാജസ്ഥാൻ നിയമസഭയിൽ ഒരു എംഎൽഎ എന്നതാണ് ആർഎൽഡിയുടെ ബലം. 

കർഷക സമരം സജീവമാണ്, അതിനാൽത്തന്നെ യുപിയിലെ ജാട്ട് മേഖലകളിൽ ബിജെപിക്ക് പ്രതിസന്ധിയുണ്ട്. യുപിയിൽ പഞ്ചായത്ത് ഫലങ്ങളും ബിജെപിക്ക് അത്ര സുഖകരമല്ല. ആ കാറ്റിനെ അനുകൂലമാക്കി ചരൺ സിങ്ങിന്റെ പൈതൃകം സംരക്ഷിക്കാൻ ഇനി മകൻ ജയന്ത് ചൗധരി ശ്രമിക്കും. ശ്രമകരമായിരിക്കും ആ ദൗത്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com