ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ഒന്നാം തരംഗത്തിൽ നിന്നു വ്യത്യസ്തമായി, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഇക്കുറി വർധന. ഇന്നലെ ആരോഗ്യമന്ത്രാലയം നൽകിയ കണക്കനുസരിച്ച് 1.7 ലക്ഷം പേർ വെന്റിലേറ്ററിലാണ്. 4.88 ലക്ഷം പേർ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 9.02 ലക്ഷം പേർ ഓക്സിജൻ സഹായി ഉപയോഗിക്കുന്നു. പ്രതിദിന കേസ് 4 ലക്ഷം കടക്കുമ്പോഴും 3 ലക്ഷത്തോളം പേർ ഓരോ ദിവസവും കോവിഡ് മുക്തി നേടുന്നതാണ് ആശ്വാസം. 180 ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യുന്നില്ല. 18 ജില്ലകളിൽ രണ്ടാഴ്ചയായി കേസുകളില്ല. 32 ജില്ലകളിൽ 28 ദിവസമായി കേസുകളില്ല.

6 ജില്ലകൾ

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 20 ജില്ലകളിൽ കേരളത്തിൽ നിന്ന് 6 എണ്ണം. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് അപകടകരമായ സ്ഥിതിയുള്ളത്. ആദ്യ 20ൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം കേരളമാണ്. 

കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 70%. മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ. 

25 ലക്ഷം പരിശോധന 

രാജ്യത്തെ പ്രതിദിന കോവിഡ് പരിശോധനാ ശേഷി 25 ലക്ഷമായി വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. 2514 ലാബുകളിലാണു പരിശോധനാ സൗകര്യം. വെള്ളിയാഴ്ച 18 ലക്ഷം സ്രവ സാംപിളുകളാണു പരിശോധിച്ചത്. ആകെ 30.6 കോടി പരിശോധനകൾ നടന്നതായും ഹർഷ് വർധൻ അറിയിച്ചു.ചെറുനഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കോവിഡ് വ്യാപിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് മന്ത്രിതല ഉപസമിതി യോഗം നിർദേശിച്ചു. പരിശോധനാ സൗകര്യം കൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിൽ പണമായി നൽകാം

കോവിഡ് ചികിത്സച്ചെലവായി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കാൻ ആശുപത്രികളെ അനുവദിച്ചു കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഈ മാസം 31 വരെയാണ് ഇളവ്.   പണം നൽകുന്നവർ പാൻ അല്ലെങ്കിൽ ആധാർ നമ്പർ ലഭ്യമാക്കണം, പണം നൽകുന്ന വ്യക്തിയും ചികിത്സ ലഭിച്ചയാളുമായുള്ള ബന്ധവും വ്യക്തമാക്കണം. 

English Summary: 1.7 lakh covid patients are in ventilators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com