ADVERTISEMENT

ചെന്നൈ ∙ അത്യാവശ്യമെങ്കിൽ മാത്രം സംസാരിക്കുന്നയാളാണ് എൻ.രംഗസാമി. പറയാനുണ്ടെങ്കിൽ പോലും മൗനം പാലിക്കും. എന്നാൽ, വാക്കുകൾ അടിയും തടയുമാകുന്ന രാഷ്ട്രീയത്തിൽ ഒരിക്കലും അതൊരു പോരായ്മ ആയിട്ടില്ല. ചിലപ്പോഴെങ്കിലും ഗുണമായിട്ടുമുണ്ട്. നാലാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി റെക്കോർഡിട്ട രംഗസാമിയുടെ പ്രയാണം രാഷ്ട്രീയത്തിലെ പരിചിത വഴികളിലൂടെയല്ല, സ്വയം വെട്ടിയ പാതകളിലൂടെയാണ്.

തമിഴകത്തിന്റെ ‘പെരുന്തലൈവർ’ മുൻ മുഖ്യമന്ത്രി കാമരാജിന്റെ ആരാധകനാണു രംഗസാമി. ജൂനിയർ കാമരാജ് എന്ന് ആരാധകർ വിളിക്കുമ്പോൾ ആസ്വദിക്കുന്നത് അതുകൊണ്ടാണ്. അയഞ്ഞു തൂങ്ങിയ മുറിക്കയ്യൻ ഖദർ ഷർട്ടിലും ചീകിയൊതുക്കാത്ത മുടിയിലും ലാളിത്യത്തിന്റെ മുദ്രയുണ്ട്. മുഖ്യമന്ത്രിയായിരിക്കുമ്പോഴും സ്കൂട്ടറിൽ സഞ്ചരിച്ചു ജനകീയ മുഖ്യനെന്ന വിശേഷണം നേടി.

കോൺഗ്രസ് ടിക്കറ്റിൽ 1990 ൽ തട്ടൻചാവഡിയിൽ മത്സരിച്ചു തോറ്റെങ്കിലും അടുത്ത വർഷം വീണ്ടും വന്ന തിരഞ്ഞെടുപ്പിൽ കന്നി ജയത്തിനു പിന്നാലെ മന്ത്രി. 96 ൽ ജയം ആവർത്തിച്ചു.

2001 ൽ ആദ്യമായി മുഖ്യമന്ത്രി. 2006ൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. മുഖ്യമന്ത്രിയായെങ്കിലും കോൺഗ്രസിലെ പടലപ്പിിണക്കങ്ങൾ പാരയായി. അന്നത്തെ എംപിയായിരുന്ന വി.നാരായണ സാമിയുടെ നേതൃത്വത്തിൽ രംഗസാമിക്കെതിരെ പടയൊരുക്കം തുടങ്ങി. ഗ്രൂപ്പ് പോര് രൂക്ഷമായപ്പോൾ 2008 ൽ രംഗസാമിയെ മാറ്റി ഹൈക്കമാൻഡ് വൈദ്യലിംഗത്തെ മുഖ്യമന്ത്രിയാക്കി. 2010 ൽ കോൺഗ്രസ് വിട്ട് എൻആർ കോൺഗ്രസ് രൂപീകരിച്ചു. അടുത്ത കൊല്ലം നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി. സ്കൂളുകളിൽ സൗജന്യ പ്രഭാത ഭക്ഷണം, സമ്പൂർണ ഭവന നിർമാണം തുടങ്ങിയ ഒട്ടേറെ ക്ഷേമ പദ്ധതികളിലൂടെ കയ്യടി നേടി.

പാർട്ടിയുടെ ഏതെങ്കിലും സമിതികൾ വിളിച്ചു കൂട്ടിയല്ല രംഗസാമി നിർണായക തീരുമാനങ്ങളെടുക്കുന്നത്. സ്ഥാനാർഥി നിർണയമാണെങ്കിലും മുന്നണി ചർച്ചയാണെങ്കിലും തീരുമാനമെടുക്കുന്നതിനു മുൻപ് ആത്മീയ ഗുരുവായ അപ്പാസാമിയുടെ പേരിലുള്ള സേലത്തെ ക്ഷേത്രത്തിലേക്കു തീർഥാടനം നടത്തും. തിരിച്ചെത്തുമ്പോൾ മനസ്സിൽ തീരുമാനം തെളിവോടെയുണ്ടാകും. ഗുരുവിന്റെ ആത്മീയ സാന്നിധ്യം തൊട്ടടുത്തുവേണമെന്ന നിർബന്ധത്തോടെ പുതുച്ചേരിയിലും ക്ഷേത്രം നിർമിച്ചിട്ടുണ്ട്.

ബിജെപി കൂടി പങ്കാളിയായ സർക്കാരിനാണ് ഇത്തവണ രംഗസാമി നേതൃത്വം നൽകുന്നത്. ഒട്ടേറെ കണക്കുകൂട്ടലുകളുള്ള ബിജെപിയുടെ റിമോട്ട് കൺട്രോൾ ഭരണത്തിന് സാമി വഴങ്ങുമോയെന്നു കണ്ടറിയണം.

English Summary: N. Rangasamy takes oath as Puducherry chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com