ബിജെപിയിലേക്കുള്ള ചുവടുമാറ്റം ഏശിയില്ല; ‘ദീദിയുടെ തണലിലേക്ക്’ മടങ്ങാൻ നേതാക്കൾ
Mail This Article
കൊൽക്കത്ത ∙ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഭാഗ്യാന്വേഷികളായി ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങണം എന്ന് ആഗ്രഹം; മമത ബാനർജിയാകട്ടെ മനസ്സുതുറക്കുന്നില്ല. എംഎൽഎയും മന്ത്രിയും ആയിരുന്നവർ ഉൾപ്പെടെ മുപ്പതോളം സീനിയർ നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബിജെപിയിലേക്കു കൂറുമാറിയത്. തെറ്റുകൾ ഏറ്റുപറഞ്ഞ് ദീദീക്ക് ‘ഹൃദയസ്പർശി’യായ കത്തുകളെഴുതി കാത്തുനിൽക്കുകയാണ് ഇവരിൽ പലരും.
‘വെള്ളമില്ലാതെ മത്സ്യത്തിന് ജീവിക്കാൻ കഴിയില്ല എന്നതുപോലെ, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ദീദി. ഞാൻ ക്ഷമ യാചിക്കുന്നു. ബാക്കി ജീവിതം ദീദിയുടെ സ്നേഹത്തണലിൽ ചെലവഴിക്കണം...’ 4 തവണ എംഎൽഎയും മമതയുടെ നിഴലുമായി അറിയപ്പെട്ടിരുന്ന സോണാലി ഗുഹ എഴുതി.
മുൻ ഫുട്ബോളറായ ദീപേന്ദു ബിശ്വാസും മമതയ്ക്ക് കത്ത് എഴുതി. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും താരമായിരുന്നു പാതി മലയാളി കൂടിയായ ദീപേന്ദു. സീനിയർ നേതാവായിരിക്കെ തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ മുൻ കേന്ദ്രമന്ത്രി മുകുൾ റോയിയും ‘ഘർ വാപസി’ക്ക് ഒരുങ്ങുന്നതായാണ് സൂചന. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ അദ്ദേഹം ഇന്നലെ പാർട്ടി അവലോകനയോഗത്തിലും പങ്കെടുത്തില്ല.
English Summary: Trinamool leaders who joined bjp plans to be back in Trinamool