നെല്ലിന് താങ്ങുവില കൂട്ടി, കേരളത്തിൽ 28.72 രൂപ; കൂടുതൽ വർധന എള്ളിന്
Mail This Article
ന്യൂഡൽഹി ∙ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപ (കിലോയ്ക്ക് 19.40 രൂപ) ആയി വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 1868 രൂപയാണ്. സംസ്ഥാന വിഹിതം കൂടി ചേർത്ത് കിലോയ്ക്ക് 28 രൂപയാണ് നിലവിൽ കേരളത്തിലെ സംഭരണവില. ഇതിൽ 18.68 രൂപ കേന്ദ്രവിഹിതവും 9.32 രൂപ സംസ്ഥാന വിഹിതവുമാണ്.
കേന്ദ്രവർധന അതേപടി സംസ്ഥാനത്തു നടപ്പാക്കുകയാണു പതിവ്. അങ്ങനെ വരുമ്പോൾ കിലോയ്ക്ക് 28.72 രൂപയാകും. നെല്ല് ഗ്രേഡ് എ താങ്ങുവില കേന്ദ്രം 1960 രൂപയാക്കി; നിലവിൽ 1888 രൂപയാണ്.
കൂടുതൽ വർധന എള്ളിന്; തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപ വീതം വർധന
ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ എള്ളിന്. ക്വിന്റലിന് 6,855 രൂപയായിരുന്നത് 7,307 രൂപയാക്കി. 452 രൂപ വർധന. തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപ വീതം വർധിപ്പിച്ചു. നെല്ലിന് 72 രൂപയാണു വർധന.
കുറഞ്ഞ താങ്ങുവില ഉൽപാദനച്ചെലവിനെക്കാൾ കൂടുതലാണെന്ന് ഉറപ്പുവരുത്തുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമാണിതെന്നും താങ്ങുവില എടുത്തുകളയുമെന്ന ആരോപണം ശരിയല്ലെന്നു തെളിയിക്കുന്നതാണ് നടപടിയെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും മന്ത്രി പ്രകാശ് ജാവഡേക്കറും പറഞ്ഞു.
English Summary: Union Cabinet approves hike in MSP for kharif crops