മുംബൈയിൽ കെട്ടിട ദുരന്തം; 8 കുട്ടികളടക്കം 12 മരണം
Mail This Article
മുംബൈ ∙ കനത്ത മഴയിൽ 3 നില കെട്ടിടം ഇടിഞ്ഞു സമീപത്തെ ഇരുനില കെട്ടിടത്തിലേക്കു വീണുണ്ടായ ദുരന്തത്തിൽ 8 കുട്ടികൾ അടക്കം 12 പേർ മരിച്ചു. ഒരുമിച്ചു താമസിച്ചിരുന്ന സഹോദരങ്ങളുടെ കുടുംബാംഗങ്ങളാണിതിൽ 9 പേർ. 6 പേർക്കു പരുക്കേറ്റു. ഇരുനില കെട്ടിടത്തിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.
മലാഡിനടുത്ത് മാൽവണിയിൽ സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണ് കെട്ടിടങ്ങളെന്നു പൊലീസ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത വസ്തുക്കളാണു നിർമാണത്തിന് ഉപയോഗിച്ചതെന്നും ആരോപണമുണ്ട്. കരാറുകാരനെ കസ്റ്റഡിയിലെടുത്തു. കെട്ടിടം ഉടമയ്ക്കും കരാറുകാരനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. കഴിഞ്ഞ മാസം ടൗട്ടെ ചുഴലിക്കാറ്റിനിടെ കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയിരുന്നെന്നും അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും പൊലീസ് പറഞ്ഞു.
നഷ്ടമായത് 9 പേരെ; നെഞ്ചുലഞ്ഞ് റഫീഖ്
മുംബൈ ∙ ദുരന്തമണ്ണിൽ തരിച്ചുനിൽക്കുകയാണു റഫീഖ് ഷെയ്ഖ് (45). പാൽ വാങ്ങി തിരിച്ചുവന്നപ്പോൾ കണ്ടത്, സഹോദരനൊപ്പം താമസിച്ചിരുന്ന കെട്ടിടം തകർന്നടിഞ്ഞതാണ്. ഭാര്യ, സഹോദരൻ, സഹോദര ഭാര്യ, തന്റെയും സഹോദരന്റെയും 6 മക്കൾ അങ്ങനെ ഒരു ഞൊടിയിൽ നഷ്ടമായത് 9 പേരെ. മരുന്നു വാങ്ങാൻ പുറത്തുപോയതിനാൽ രക്ഷപ്പെട്ട പതിനാറുകാരൻ മകൻ മാത്രമേ ഇനി റഫീഖിനുള്ളൂ.
English Summary: Several dead in Mumbai as building collapses in heavy rain