ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി നേതൃത്വത്തിന്റെ നടപടികളിൽ പരിഭവം മാറാത്ത നേതാക്കളെ ഡൽഹിക്കു വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം. രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളുമായി വരും ദിവസങ്ങളിൽ ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തും.

∙കേരളം 

രമേശ് ചെന്നിത്തല തലസ്ഥാനത്ത്; കെ.വി തോമസും

സംസ്ഥാന നേതൃത്വത്തെ വെട്ടി പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻ‍ഡ് ഏകപക്ഷീയമായി തീരുമാനിച്ച രീതിയിൽ പരിഭവമുള്ള രമേശ് ചെന്നിത്തല, പാർട്ടി നിർദേശപ്രകാരം ഇന്നലെ രാത്രി ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാതിരുന്ന രമേശിന് ഉചിതമായ മറ്റൊരു പദവി നൽകിയേക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതുൾപ്പെടെ ആലോചനയിലുണ്ടെന്നാണ് സൂചന.

കേരളത്തിലെ നേതൃമാറ്റത്തിനു ശേഷം ആദ്യമായാണ് സംസ്ഥാനത്തുനിന്നുള്ള നേതാവിനെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിക്കുന്നത്. സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും അദ്ദേഹം ചർച്ച നടത്തും. യുഡിഎഫ് കൺവീനർ പദവിക്കായി അവകാശവാദമുന്നയിച്ച് മുതിർന്ന നേതാവ് കെ.വി. തോമസും ഏതാനും ദിവസങ്ങളായി ഡൽഹിയിലുണ്ട്. ചില മുതിർന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി. സംസ്ഥാനത്തെ തീരുമാനങ്ങൾ രാഹുൽ ഗാന്ധിക്കു വിട്ടിരിക്കുകയാണു സോണിയ ഗാന്ധി.

∙പഞ്ചാബ്

അമരീന്ദർ X സിദ്ദു: അളക്കാൻ സർവേ

പഞ്ചാബിൽ പരസ്പരം പോരടിക്കുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോടും പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദുവിനോടും ഡൽഹിയിലെത്താൻ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് നിർദേശം നൽകി. സംസ്ഥാനത്ത് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരുവരും തമ്മിലുള്ള പോര് എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ.

തീരുമാനങ്ങൾ അടിച്ചേൽപിക്കുന്ന അമരീന്ദറിനു കീഴിൽ യോജിച്ചു പോകാനാവില്ലെന്ന നിലപാടിലാണു സിദ്ദു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു പാർട്ടിയെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണു സിദ്ദു പയറ്റുന്നതെന്നാണ് അമരീന്ദറിന്റെ വാദം. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി പഞ്ചാബിലെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് സോണിയയ്ക്കു കൈമാറിയിരുന്നു. സംസ്ഥാന പാർട്ടിയിൽ കരുത്തൻ ആരെന്ന കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചു സർവേ നടത്താനാണു സോണിയയുടെ തീരുമാനം. സർവേ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഇരുവരുമായി സോണിയ കൂടിക്കാഴ്ച നടത്തുക.

∙രാജസ്ഥാൻ

പരിഹാരം കാത്ത് സച്ചിൻ

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി തർക്കം മൂർച്ഛിച്ചതോടെ, ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ എത്രയും വേഗമുണ്ടാവണമെന്ന ആവശ്യം ആവർത്തിക്കുകയാണ് യുവ നേതാവ് സച്ചിൻ പൈലറ്റ്. കഴിഞ്ഞ വർഷം ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞു പാർട്ടി വിടാനൊരുങ്ങിയ സച്ചിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈക്കമാൻഡ് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. മന്ത്രിസഭയിൽ സച്ചിൻ അനുകൂലികളെ ഉൾപ്പെടുത്തുന്നതടക്കമുള്ള ഈ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഗെലോട്ട് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കമാൻഡിന്റെ ഇടപെടൽ തേടുന്നത്.

English Summary: Congress high command intervene in state issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com