ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ ഭരണമുന്നണിയായ മഹാ വികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാകുന്നു. ശിവസേനയും എൻസിപിയുമായി നിലവിലുള്ള സഖ്യം തുടരുമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കും എന്ന എംപിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ പ്രസ്താവന ശിവസേനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ‌‌

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കാതെ ഒറ്റയ്ക്കു മത്സരിക്കുന്നതിനെക്കുറിച്ചു മാത്രം പറയുന്നവരെ ജനം ചെരുപ്പുകൊണ്ട് അടിക്കുമെന്നാണു ശനിയാഴ്ച ശിവസേനാ സ്ഥാപകദിനത്തിൽ കോൺഗ്രസിന്റെ പേര് എടുത്തുപറയാതെ ഉദ്ധവ് നടത്തിയ വിമർശനം. മഹാ വികാസ് അഘാഡി സഖ്യം ആയുഷ്കാലത്തേക്കുള്ളതല്ലെന്നും 5 വർഷത്തേക്കാണെന്നും നാനാ പഠോളെ തിരിച്ചടിച്ചു. ബിജെപിക്കു തടയിടാനാണ് മൂവരും കൈകോർത്തതെന്നും സ്വന്തം പാർട്ടി വളർത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും പഠോളെ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഒറ്റയ്ക്കു നീങ്ങിയാൽ ശിവസേനയുമായി ചേർന്ന് തങ്ങൾ മത്സരിക്കുമെന്ന് എൻസിപി വ്യക്തമാക്കി. സഖ്യത്തിലെ ആരെങ്കിലും ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചാൽ അവർക്ക് ആ വഴിക്കു നീങ്ങാമെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടു പറഞ്ഞു.

അതിനിടെ, കോൺഗ്രസും എൻസിപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപിയുമായി ശിവസേന വീണ്ടും കൈകോർക്കണമെന്ന ആവശ്യവുമായി മുതിർന്ന ശിവസേന എംഎൽഎ പ്രതാപ് സർനായിക് രംഗത്തെത്തി. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നയാളാണ് സർനായിക്. 

കോൺഗ്രസും എൻസിപിയും ശിവസേനയുടെ കരുത്തു ചോർത്തുകയാണെന്നും ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കാൻ ഇനിയും വൈകരുതെന്നും ഉദ്ധവ് താക്കറെയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary: Congress to go solo in future polls in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com