ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ സാധാരണ ഉപയോക്താക്കളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഐടി ഇന്റർമീഡിയറി ചട്ടവുമായി ബന്ധപ്പെട്ടു യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) ഉയർത്തിയ ആരോപണങ്ങൾക്കാണ് യുഎന്നിലെ ഇന്ത്യൻ മിഷൻ മറുപടി നൽകിയത്. പുതിയ ഐടി ചട്ടങ്ങൾ രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങളോടു യോജിക്കാത്തതാണെന്നും പുനഃപരിശോധിക്കണമെന്നും വ്യക്തമാക്കിയുള്ള യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു മറുപടി നൽകിയ വിവരം കേന്ദ്ര ഐടി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

‘പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുൻപു വിഷയ വിദഗ്ധരുമായി വിശാലമായ ചർച്ചകൾ നടത്തിയിരുന്നു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയും സജീവമായ മാധ്യമസംവിധാനവുമെല്ലാം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും തെറ്റായ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയമഭേദഗതിയുടെ ആവശ്യം ഉയർന്നത്. ഭീകരപ്രവർത്തകരുടെ റിക്രൂട്മെന്റ്, മതവിദ്വേഷം വളർത്തുന്ന ഉള്ളടക്കങ്ങളുടെയും അശ്ലീല ദൃശ്യങ്ങളുടെയും പ്രചാരണം, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായി നടക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്കു പരാതി നൽകാൻ സംവിധാനം വേണം. രാജ്യത്തെ ഐടി ചട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകൾ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്.’ – ഇന്ത്യ വ്യക്തമാക്കി.

ഇതിനുള്ള ചർച്ചകൾ 2018 മുതൽ ആരംഭിച്ചിരുന്നുവെന്നും പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചകൾ നടന്നിരുന്നുവെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. ഫെബ്രുവരി 25നു നിലവിൽ വന്ന ഐടി ഇന്റർമീഡിയറി ചട്ടം നടപ്പാക്കുന്ന വിഷയത്തിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമ കമ്പനികളുമായി പോര് രൂക്ഷമായിരിക്കെയാണു യുഎൻഎച്ച്ആർസി പ്രത്യേക നടപടി വിഭാഗം ഈ മാസം 11നു റിപ്പോർട്ട് സമർപ്പിച്ചത്.

രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങളോടു യോജിക്കാത്തതാണു പുതിയ ചട്ടമെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ഡിജിറ്റൽ അവകാശം, സ്വകാര്യത എന്നിവയെക്കുറിച്ചു ബന്ധപ്പെട്ടവരുമായും പൊതുജനങ്ങളുമായും കൂടിയാലോചന നടത്തണമെന്നും ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്നും നിർദേശിച്ചിരുന്നു. ഇപ്പോഴത്തെ നിയമത്തിന്റെ വ്യാപ്തി വിപരീതഫലമാണു ചെയ്യുകയെന്നു റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

ജനാധിപത്യത്തെപ്പറ്റി ഇന്ത്യയെ പഠിപ്പിക്കേണ്ട: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി ∙ അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ചു രാജ്യത്തെ കൂടുതൽ പഠിപ്പിക്കേണ്ടതില്ലെന്നു സമൂഹമാധ്യമ കമ്പനികളോടു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ലാഭം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഈ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം തുടരണമെന്നുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയും നിയമവും അനുസരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സിംബയോസിസ് സുവർണ ജൂബിലി പ്രഭാഷണം നടത്തുമ്പോഴായിരുന്നു പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.പുതിയ നിയമങ്ങൾ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കാനുള്ളതല്ല. എന്നാൽ അതിന്റെ ദുരുപയോഗവും തെറ്റായ നിലപാടുകളും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യക്കാരായ ഗ്രീവൻസ് റിഡ്രസൽ ഓഫിസർ, പരാതി പരിഹാര ഓഫിസർ തുടങ്ങിയവരെ നിയമിക്കണമെന്ന നിർദേശം മാത്രമാണു നൽകിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

‘യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനികൾ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഇന്ത്യയിൽ കൂടുതൽ പ്രഭാഷണം നടത്തേണ്ടതില്ല. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ഇവിടെ കൃത്യമായ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്, മാധ്യമങ്ങളും പൊതുസമൂഹവുമുണ്ട്. ലാഭം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഈ കമ്പനികൾ ജനാധിപത്യത്തെക്കുറിച്ച് അധികം പ്രസംഗിക്കേണ്ടതില്ല’ രവിശങ്കർ പ്രസാദ് പറഞ്ഞു.

English Summary: India against UN report on IT rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com