ബംഗാൾ വിഭജിക്കണമെന്ന് 2 ബിജെപി എംപിമാർ; നടപ്പില്ലെന്ന് മമത
Mail This Article
കൊൽക്കത്ത ∙ ബംഗാൾ വിഭജിച്ച് വടക്കൻ ബംഗാളിൽ പ്രത്യേക കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ഒരു വിഭാഗം ബിജെപി എംപിമാർ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഘടകം ഈ വിഷയത്തിൽ പ്രതികരിക്കാനോ എംപിമാരെ തള്ളിപ്പറയാനോ തയാറായിട്ടില്ല. ഇതിനിടെ, ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിന്റെ ഒരാഴ്ചത്തെ വടക്കൻ ബംഗാൾ പര്യടനം ഇന്നലെ ആരംഭിച്ചു. ഡൽഹിയിലായിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി 2 തവണ ചർച്ച നടത്തിയിരുന്നു.
ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ വിഡിയോ കോൺഫറൻസിൽ പങ്കെടുത്ത യോഗത്തിലാണ് എംപിമാരായ ജോൺ ബർളയും ജയന്ത റോയിയും ബംഗാൾ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത്. വടക്കൻ ബംഗാളിലെ ഡാർജലിങ്, കൂച്ച് ബിഹാർ, ജയ്പാൽ ഗുഡി, കലിംപോങ്, ആലിപുർദൗർ എന്നീ 5 ജില്ലകൾ ബിജെപി ശക്തികേന്ദ്രമാണ്.
ബിജെപി എംപിമാരുടെ ആവശ്യത്തെ രാഷ്ട്രീയമായി അനുകൂലമാക്കാനാണ് തൃണമൂൽ ശ്രമിക്കുന്നത്. ബംഗാൾ വീണ്ടും വിഭജിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മമത നുണപറയുകയാണെന്നും ബിജെപി ഇക്കാര്യത്തിൽ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
English Summary: "Irresponsible Gameplan": Trinamool On BJP Claims Of Fresh Statehood Call