ദലിത് യുവാവിനെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിച്ച കേസിൽ അറസ്റ്റ്
Mail This Article
മധുര ∙ പശുക്കിടാവിനെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് വിഭാഗത്തിൽപെട്ടയാളെ കാലുപിടിച്ച് മാപ്പ് പറയിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി നാഗരാജാണ് (33) അറസ്റ്റിലായത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ് പണിക്കാരനാണ് (45) നാഗരാജിന്റെ കാലിൽ വീണു ക്ഷമ ചോദിച്ചത്. ഇയാൾ കാലിൽ വീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് സംഭവം. 15ന് മധുര മേലേ പനങ്ങാടിയിൽ നാഗലക്ഷ്മിയുടെ പശുക്കുട്ടിയെ കാണാതായിരുന്നു. നാഗലക്ഷ്മി കന്നുകുട്ടിയെ തേടി നടക്കുന്നതിനിടെ മധുരയിലെ മാംസവ്യാപാരിയുടെ കടയുടെ മുന്നിൽ കണ്ടെത്തി. ഇതു തന്റെ പശുക്കുട്ടിയാണെന്ന് നാഗലക്ഷ്മി പറഞ്ഞതോടെ തനിക്കു വിറ്റത് റോഡ് പണിക്കാരനാണെന്ന് വ്യാപാരി വെളിപ്പെടുത്തി. തനിക്കും ഇതേ വിധത്തിലുള്ള ഒരു പശുക്കുട്ടിയുണ്ടെന്നും അതാണെന്നു വിചാരിച്ചാണ് വിറ്റതെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം.
സംഭവം വിവാദമായതോടെ യുവാവിന്റെ പിതാവ് ഇയാളോട് നാഗലക്ഷ്മിയുടെ സഹോദരൻ നാഗരാജനോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 17ന് ഗ്രാമക്ഷേത്രത്തിൽ വിളിച്ചുകൂട്ടിയ പഞ്ചായത്തിലാണ് ചിലർ യുവാവിനോട് നാഗരാജിന്റെ കാലിൽ വീണു ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടത്. യുവാവ് ക്ഷമ ചോദിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത്.