കശ്മീരിൽ 3 ലഷ്കർ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ഭീകരസംഘടനാ കമാൻഡർമാർ
Mail This Article
ശ്രീനഗർ ∙ പാക്കിസ്ഥാൻ സ്വദേശി അടക്കം 3 ലഷ്കർ ഭീകരരെ കശ്മീരിലെ സോപോറിൽ സുരക്ഷാസേന വധിച്ചു. ഇതിൽ മുസദിർ പണ്ഡിറ്റ് എന്ന പിടികിട്ടാപ്പുള്ളിയും ഉൾപ്പെടുന്നു. ഉമർ എന്ന മാസ് ഭായിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അബ്ദുല്ല എന്ന അസറാർ ആണ് കൊല്ലപ്പെട്ട പാക്ക് ഭീകരൻ. എല്ലാവരും ലഷ്കറെ തയിബയുടെ കമാർഡർമാരാണെന്നും നിരവധി ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ളവരാണെന്നും ഐജി വിജയകുമാർ അറിയിച്ചു.
സോപോറിൽ മാർച്ച് 29ന് 2 മുനിസിപ്പൽ കൗൺസിലർമാരെയും പൊലീസുകാരെയും ജൂൺ 12ന് 2 പൊലീസുകാരെയും നാട്ടുകാരെയും കൊലപ്പെടുത്തിയ കേസിൽ സേന തേടിക്കൊണ്ടിരുന്ന ഭീകരനാണ് മുസദിർ പണ്ഡിറ്റ്. ഇവർക്കെതിരെ 18 കേസുകളുണ്ട്.
പണ്ഡിറ്റ് അടക്കം 3 ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ തങ്ങിയ സ്ഥലം ഞായറാഴ്ച രാത്രി സേന വളഞ്ഞു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. നാട്ടുകാർ സേനയ്ക്ക് നല്ല പിന്തുണയാണ് നൽകിയതെന്നും ഐജി വ്യക്തമാക്കി.
English Summary: Top Lashkar Terrorist Among 3 Killed In Encounter In Jammu And Kashmir