തമിഴകത്തിന് സാമ്പത്തിക വഴികാട്ടാൻ നൊബേൽ ജേതാവും രഘുറാം രാജനും
Mail This Article
ചെന്നൈ ∙ നൊബേൽ ജേതാവും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) പ്രഫസറുമായ എസ്തേർ ദഫ്ലോ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തുടങ്ങി 5 വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സാമ്പത്തിക ഉപദേശക സമിതിക്കു തമിഴ്നാട് രൂപം നൽകി. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഇവർ മുഖ്യമന്ത്രിക്കു നൽകും.
കേന്ദ്ര സർക്കാരിന്റെ മുൻ പ്രധാന സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യൻ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസർ ജീൻ ഡ്രസെ, മുൻ കേന്ദ്ര ഫിനാൻസ് സെക്രട്ടറി ഡോ. എസ്.നാരായൺ എന്നിവരാണു മറ്റ് അംഗങ്ങൾ.
2019 ലാണ് എസ്തേർ ദഫ്ലോയ്ക്കും ഭർത്താവ് ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിക്കും സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ ലഭിക്കുന്നത്. ദമ്പതികൾ തമിഴ്നാട് സർക്കാരിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്തും പ്രവർത്തിച്ചിരുന്നു.
എംഐടിയിൽനിന്ന് എംബിഎയും ന്യൂയോർക്കിൽനിന്നു മാസ്റ്റേഴ്സും നേടിയ ശേഷം ഇൻവെസ്റ്റ്മെന്റ് ബാങ്കറായി പ്രവർത്തിച്ചയാളാണ് തമിഴ്നാട് ധനമന്ത്രിയായ പളനിവേൽ ത്യാഗരാജൻ.
സമിതിയുടെ ഉപദേശങ്ങൾ വഴി സാമ്പത്തികവളർച്ച എല്ലാ തലങ്ങളിലും എത്തിക്കുകയാണു ലക്ഷ്യമെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് പറഞ്ഞു.
English Summary: Raghuram Rajan, Esther Duflo In Tamil Nadu Economic Council