ഫ്ലാഷ് സെയിലിന് നിയന്ത്രണം വരുന്നു; ഇ–കൊമേഴ്സ് വിപണിക്കായി കേന്ദ്രത്തിന്റെ കരടുചട്ടങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഫ്ലാഷ് സെയിലിനു നിയന്ത്രണം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളോടെ ഇ–കൊമേഴ്സ് വിപണിക്കായി കരടുചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇ–കൊമേഴ്സ് സംരംഭങ്ങൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കും.
ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ–കൊമേഴ്സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരിൽ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് ചട്ടങ്ങൾ ഭേദഗതി െചയ്യാനുള്ള സർക്കാർ തീരുമാനം. കരടുചട്ടങ്ങൾക്ക് അടുത്ത മാസം 6 വരെ ഭേദഗതികൾ നിർദേശിക്കാം.
നിർദേശിച്ചിട്ടുള്ള ചില ഭേദഗതികൾ:
∙ വിലക്കിഴിവ് ഉറപ്പാക്കുന്ന, നിശ്ചിത ഇടവേളകളിലെ ഫ്ലാഷ് സെയിൽ നിരോധിക്കില്ല. എന്നാൽ, അപ്രായോഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതും ചില പ്രത്യേക ഉൽപന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതുമായ തുടർ ഫ്ലാഷ് സെയിലുകൾ അനുവദിക്കില്ല.
∙ ഉൽപന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സമാനമായ ആഭ്യന്തര ഉൽപന്നങ്ങളുണ്ടെങ്കിൽ അവയുടെ വിവരങ്ങളും ലഭ്യമാക്കണം.
∙ വിൽപനക്കാരുടെ അനാസ്ഥ മൂലം സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ–കൊമേഴ്സ് സംരംഭത്തിന് ഉത്തരവാദിത്തം.
∙ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ നൽകി കബളിപ്പിക്കുന്നതിനു നിരോധനം. ഉൽപന്നത്തിന്റെ കാലാവധി വ്യക്തമാക്കണം.
Content Highlight: Restriction for flash sale