ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തന്നെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാനും സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്താനും കോൺഗ്രസ് തീരുമാനിച്ചു. രാഹുലിനെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും. തിരഞ്ഞെടുപ്പിനെ നേരിടാൻ ദീർഘവീക്ഷണമുള്ള കർമപദ്ധതി അനിവാര്യമാണെന്നു വിലയിരുത്തിയാണ്, ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും കോൺഗ്രസ് തുടക്കമിട്ടത്. 

തിരഞ്ഞെടുപ്പിനു മുൻപ് അടിമുടി മാറി, പുതിയ രൂപത്തിൽ പാർട്ടിയെയും രാഹുലിനെയും അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനുള്ള ചർച്ചകൾ ആരംഭിച്ചു. രാഹുൽ, പ്രിയങ്ക, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കഴിഞ്ഞ ദിവസം പ്രശാന്ത് കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ പ്രശാന്തുമായി കൈകോർക്കുന്നതു പരിഗണനയിലുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

നിലവിലെ ദേശീയ രാഷ്ട്രീയക്കളത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്കു മുഖ്യമായും വേണ്ടത് ‘മാസ് ലീഡർ’ ഇമേജ് ഉള്ള നേതാവാണെന്നാണു പ്രശാന്തിന്റെ വാദം. ബംഗാളിൽ മമതാ ബാനർജിയെയും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനെയും ആ നിലയിൽ ഉയർത്തിക്കാട്ടിയാണ് അവരുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പ്രശാന്ത് ചുക്കാൻ പിടിച്ചത്. അതേ രീതിയിൽ രാഹുലിന്റെ പ്രതിഛായയിലും മാറ്റം വേണം. കോൺഗ്രസ് നിരയിൽ ഏറ്റവും ജനകീയനായ നേതാവ് രാഹുലാണെങ്കിലും മോദിയെ കടത്തിവെട്ടാൻ കെൽപുള്ളയാൾ എന്ന നിലയിൽ അദ്ദേഹത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിക്കൂവെന്നാണു പ്രശാന്തിന്റെ അഭിപ്രായം. 

മമത, ശരദ് പവാർ ഉൾപ്പെടെയുള്ള കരുത്തർ അണിനിരക്കുന്ന പ്രതിപക്ഷ നിരയിൽ രാഹുലിന്റെ സ്വീകാര്യതയും വർധിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസിനൊപ്പം ചേർന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി തിരഞ്ഞെടുപ്പുകളിലും പ്രശാന്തിന്റെ സേവനമുണ്ടാകും. 

പോഷകസംഘടനകളിൽ മാറ്റം

പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി എന്ന നയം നടപ്പാക്കും. പോഷക സംഘടനകൾ അഴിച്ചുപണിയും. സമീപകാലത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ സംഘടനാ നേതൃത്വത്തോട് ഹൈക്കമാൻ‍ഡ് ആവശ്യപ്പെട്ടു. സംഘടനകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് എഐസിസി ഭാരവാഹിത്വത്തിലേക്കു സ്ഥാനക്കയറ്റം നൽകും. 

English Summary: All Three Gandhis Met With Prashant Kishor: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com