രാജ്യത്തു മൂന്നിൽ രണ്ടാൾക്കും കോവിഡിന് എതിരായ ആന്റിബോഡി: ഐസിഎംആർ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ മൂന്നിൽ രണ്ട് ആളുകളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നാലാം ദേശീയ സെറോ സർവേ റിപ്പോർട്ട്.
മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനിൽക്കെ ആശ്വാസം നൽകുന്നതാണു സർവേ ഫലം. എങ്കിലും ആകെ ജനസംഖ്യയിൽ 40 കോടി പേർ ഇപ്പോഴും കോവിഡ് നിഴലിലാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ബാധയെ തുടർന്നും വാക്സീനെടുത്തതു വഴിയും ആന്റിബോഡി സാന്നിധ്യമുണ്ടാകാം. ജൂൺ–ജൂലൈ മാസങ്ങളിൽ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 36,227 പേരിലാണു സർവേ നടത്തിയത്. ഇതിൽ 7,252 പേർ ആരോഗ്യ പ്രവർത്തകരായിരുന്നു.
ആരോഗ്യപ്രവർത്തകർക്കു പുറമേ, 6–17 വയസ്സുവരെയുള്ള 8,691 കുട്ടികളും 18 വയസ്സിനു മുകളിലുള്ള 20,284 പേരും സർവേയിൽ പങ്കെടുത്തു.
സർവേ ഫലവും നിർദേശങ്ങളും
∙ കഴിഞ്ഞ വർഷം ഓഗസ്റ്റ്–സെപ്റ്റംബറിൽ സർവേ നടത്തുമ്പോൾ 7.1% ആളുകളിൽ മാത്രമായിരുന്നു ആന്റിബോഡി കണ്ടെത്തിയത്. ഇപ്പോൾ, 67.6% പേരിൽ ആന്റിബോഡിയുണ്ട്.
∙ ആരോഗ്യപ്രവർത്തകരിൽ 85% പേർക്കും ആന്റിബോഡിയുണ്ട്. ആരോഗ്യ പ്രവർത്തകരിൽ പത്തിലൊന്ന് ഇപ്പോഴും വാക്സീൻ എടുത്തിട്ടില്ല.
∙ വാക്സീൻ എടുത്തവർ മാത്രം യാത്ര നടത്തുന്നതാണു നല്ലത്. ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരും റിസ്ക് ഗ്രൂപ്പിലുള്ള മറ്റു വിഭാഗക്കാരും വൈകിക്കാതെ വാക്സീനെടുക്കണം.
English Summary: Antibody created against covid in two third of people in India says ICMR