പെഗസസ് ചാരസോഫ്റ്റ്വെയർ നിരീക്ഷണം: സംശയമുനയിൽ ‘ഓപ്പറേഷൻ താമര’യും
Mail This Article
ബെംഗളൂരു / ന്യൂഡൽഹി ∙ കർണാടകയിൽ ജനതാദൾ (എസ്)– കോൺഗ്രസ് സഖ്യം ഭരണത്തിലായിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പഴ്സനൽ സെക്രട്ടറിയുടേത് ഉൾപ്പെടെയുള്ള ഫോൺ നമ്പറുകൾ പെഗസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നിരീക്ഷിച്ചതായി റിപ്പോർട്ട്. ‘ഓപ്പറേഷൻ താമര’ പദ്ധതിയിലൂടെ 2019 ജൂലൈയിൽ 17 കോൺഗ്രസ്, ദൾ എംഎൽഎമാർ രാജിവച്ചതോടെ സർക്കാർ വീഴുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പഴ്സനൽ സെക്രട്ടറി, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ദൾ ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡയുടെ സുരക്ഷാ ചുമതലയിലുള്ള പൊലീസുകാരൻ തുടങ്ങിയവരുടെ കോളുകളും ചോർത്തിയതായി ‘ദ് വയർ’ പോർട്ടലിലെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രം ഫോൺ ചോർത്തുന്നതായി മുഖ്യമന്ത്രിയായിരിക്കെ കുമാരസ്വാമി ആരോപിച്ചിരുന്നു.
പെഗസസ് പട്ടികയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഒരു ഫോൺ നമ്പറുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. വിവരങ്ങൾ ചോർത്തിയോയെന്നു പരിശോധിക്കുമെന്നു പാക്ക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞതായി ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു.
ചൈന, പാക്കിസ്ഥാൻ, സൗദി, ഇറാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെ നമ്പറുകളുമുള്ളതായി ചോർത്തൽ സംബന്ധിച്ച് അന്വേഷണം നടത്തിയ മാധ്യമ കൂട്ടായ്മയിലെ ഫ്രഞ്ച് പത്രം ‘ലെ മോന്ത്’ വെളിപ്പെടുത്തി. യുഎസ് രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിലെ (സിഡിസി) 2 ഉദ്യോഗസ്ഥരുടെ നമ്പറുകളുമുണ്ട്. ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇന്ത്യ ഡയറക്ടറും ബെംഗളൂരു മലയാളിയായ ഹരി മേനോന്റെ പേരുമുണ്ട്.
English Summary: Pegasus helped operation lotus in karnataka?