ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഓക്സിജൻ ക്ഷാമം കാരണം കോവിഡ് ബാധിതർ മരിച്ചില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ മറുപടി നൽകിയതിനെച്ചൊല്ലി വിവാദം മുറുകുന്നു. സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് അവകാശ ലംഘന പ്രമേയത്തിന് കോൺഗ്രസ് ഒരുങ്ങുമ്പോൾ സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യാത്ത കാര്യം കേന്ദ്രസർക്കാരിന്റെ തലയിലിടാനാണ് കോൺഗ്രസും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് ബിജെപി പറയുന്നു.

രാജ്യസഭയിൽ കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാറാണ് ഓക്സിജൻ ക്ഷാമം കാരണം കോവിഡ് ബാധിതർ മരിച്ചിട്ടില്ലെന്നു പറഞ്ഞത്. പിന്നീട് രാജ്യസഭയിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പറഞ്ഞു. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രം നൽകിയ മാർഗനിർദേശ പ്രകാരം ഇത്തരം മരണം സംസ്ഥാനങ്ങൾ അറിയിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി.

ഓക്സിജൻ കിട്ടാതെ ജനങ്ങൾ പിടയുന്നത് ലോകം മുഴുവൻ കണ്ടതാണെന്നും സർക്കാർ കള്ളം പറയുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവെന്ന് എല്ലാവർക്കുമറിയാമെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിന് അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്നും വേണുഗോപാൽ പറഞ്ഞു. ശിവസേന എംപി സഞ്ജയ് റൗട്ടും കേന്ദ്ര സർക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു.

എന്നാൽ കോൺഗ്രസാണ് കള്ളം പറയുന്നതെന്നു ബിജെപി ആരോപിച്ചു. വൈറസിനെക്കാ‍ൾ ദുഃഖകരമായ അവസ്ഥയാണ് കോൺഗ്രസ് രാജ്യത്ത് സൃഷ്ടിക്കുന്നതെന്ന് പാർട്ടി വക്താവ് സംബിത് പത്ര പറഞ്ഞു. 

  ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ 21 പേർ ഓക്സിജൻ കിട്ടാതെ മരിച്ചുവെന്ന് പറഞ്ഞ കേജ്‌രിവാൾ സർക്കാർ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞത് ആരും മരിച്ചിട്ടില്ലെന്നാണെന്നും സംബിത് ചൂണ്ടിക്കാട്ടി.

English Summary: Opposition against central government on no death due to oxygen shortage statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com