ഓഫിസുകളിൽ രഹസ്യ അറകൾ; രാജ് കുന്ദ്രയ്ക്കെതിരെ സാക്ഷികളാകാൻ ജീവനക്കാർ
Mail This Article
മുംബൈ ∙ നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ 4 ജീവനക്കാർ അദ്ദേഹത്തിനെതിരെ സാക്ഷികളാകും. ചോദ്യം ചെയ്യലിൽ റാക്കറ്റിന്റെ പ്രവർത്തനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇവർ നൽകിയതായി പൊലീസ് അറിയിച്ചു.
അന്ധേരിയിൽ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡ്സ്ട്രീസ്, ജെഎൽ സ്ട്രീമിങ് എന്നീ സ്ഥാപനങ്ങളുടെ ഓഫിസുകളിൽ രഹസ്യ അറകൾ മുംബൈ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. പുതിയതായി ചിത്രീകരിക്കാനിരുന്ന വിഡിയോകളെക്കുറിച്ചുള്ള വിവരങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ നടി ഗെഹന വസിഷ്ഠിനും മറ്റു രണ്ടു പേർക്കും പൊലീസ് സമൻസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ ഗെഹന ജ്യാമത്തിലാണ്.
ഇതിനിടെ കുന്ദ്രയ്ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൈകാതെ കേസെടുത്തേക്കും. ഇൗ മാസം 19ന് അറസ്റ്റിലായ കുന്ദ്ര 27 വരെ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.
English Summary: Four Employees of Viaan Industries May Turn Witness Against Raj Kundra in Pornography Case