ഇന്ത്യ– ബംഗ്ലദേശ് റെയിൽപാത ഉണർന്നു, 56 വർഷത്തിനു ശേഷം
Mail This Article
ജയ്പാൽഗുഡി (ബംഗാൾ) ∙ ചരക്കുനീക്കം സുഗമമാക്കുന്ന ഇന്ത്യ– ബംഗ്ലദേശ് റെയിൽവേ പാതയിലൂടെ 56 വർഷത്തിനു ശേഷം ഗതാഗതം തുടങ്ങി. പ്രവർത്തനരഹിതമായി കിടക്കുകയായിരുന്ന ഹൽദിബറി– ചിലാഹട്ടി റെയിൽപാതയിലൂടെയാണു കഴിഞ്ഞ ദിവസം ചരക്കുവണ്ടി ഓടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പാത ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് മൂലം ഗതാഗതം ആരംഭിച്ചിരുന്നില്ല. ഈ പാതയിലൂടെ വണ്ടി ഓടിയിരുന്നെങ്കിലും 1965ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധം ഉണ്ടായതോടെ നിലച്ചുപോയി. ഹൽദിബറി സ്റ്റേഷനിൽ നിന്ന് 4.5 കിലോമീറ്ററാണ് അതിർത്തിയിലേക്കുള്ള ദൂരം.
ബംഗ്ലദേശിലെ ചിലാഹട്ടി സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് 7.5 കിലോമീറ്ററും. ഈ പാതയിലൂടെ യാത്രാ വണ്ടികളും ഓടിക്കും. ഡാർജിലിങ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബംഗ്ലദേശിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്കു പോകുന്നവർക്കും ഈ പാത പ്രയോജനപ്പെടും.
English Summary: India, Bangladesh resume freight services on Haldibari-Chilahati rail route after 56 years