കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങൾ ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചു
Mail This Article
കൊച്ചി ∙ ലക്ഷദ്വീപിൽ കവരത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഭരണകൂടം പൊളിച്ചുനീക്കി. പഞ്ചായത്ത് പദ്ധതിപ്രകാരം ആരംഭിക്കുന്ന മെക്കാനിക്കൽ വർക്‌ഷോപ്, മത്സ്യബന്ധന ബോട്ടുകളുടെ എൻജിൻ സർവീസ് കേന്ദ്രം, കരകൗശല നിർമാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് ഇന്നലെ രാത്രി ഏഴരയോടെ പൊളിച്ചുനീക്കിയത്.
കലക്ടർ എസ്.അസ്ഗർ അലിയുടെ മേൽനോട്ടത്തിൽ വൻ പൊലീസ് കാവലിലായിരുന്നു പൊളിക്കൽ. ഇതോടെ വില്ലേജ് ദ്വീപ് പഞ്ചായത്തുമായുള്ള അഡ്മിനിസ്ട്രേറ്ററുടെ ശീതസമരം തുറന്ന പോരിലേക്കു നീങ്ങുകയാണ്.
2020ലെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണു മൂന്നു പദ്ധതികളും കൊണ്ടുവന്നത്. ഇതിൽ കെട്ടിട നിർമാണത്തിനായി ഇതിനോടകം 35 ലക്ഷം രൂപയോളം ചെലവായി. നിർമാണം അവസാനഘട്ടത്തിലായിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നിർദേശപ്രകാരമാണു നടപടിയെന്ന് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ ഖാദർ ആരോപിച്ചു.
English Summary: Lakshadweep administration demolishes structure built by panchayat