കർഷക സംഘടനകളുമായി ധാരണയ്ക്കു കോൺഗ്രസ്; കർഷകർ ‘കൈ’ പിടിക്കുമോ?
Mail This Article
ന്യൂഡൽഹി ∙ ബിജെപിയെ തോൽപിക്കുന്നതിനു പരസ്യമായി രംഗത്തിറങ്ങാൻ തീരുമാനിച്ച കർഷക സംഘടനകളുമായി കൈകോർക്കാൻ കോൺഗ്രസ് കരുനീക്കുന്നു. യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ പിന്തുണ നേടുകയാണു ലക്ഷ്യം.
യുപിയിലെ മുസഫർനഗറിൽ 40 കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്ത് സമ്മേളനത്തിനു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണു കർഷക സംഘടനകളുടെ പിന്തുണയുറപ്പിക്കാനുള്ള നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
ബിജെപിക്ക് വൻ സ്വാധീനമുള്ള യുപിയിൽ ഭരണത്തിലേറാമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല. എസ്പിയെയും ബിഎസ്പിയെയും മറികടന്ന് മുഖ്യ പ്രതിപക്ഷമാകാൻ സാധിച്ചാൽ തന്നെ തലയുയർത്തി നിൽക്കാം.
പടിഞ്ഞാറൻ യുപിയിലെ പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായത്തിൽ ഭൂരിഭാഗവും കർഷകരാണ്. ഇവരുടെ പിന്തുണ ഉറപ്പാക്കാനായാൽ ബിജെപിക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണു കണക്കുകൂട്ടൽ. പടിഞ്ഞാറൻ യുപിയിൽ കരുത്തുള്ള ആർഎൽഡിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കും. എസ്പി, ബിഎസ്പി എന്നിവയും കർഷകരുടെ പിന്തുണ നേടാൻ നീക്കം നടത്തുന്നുണ്ട്.
അതേസമയം, ഏതെങ്കിലും പാർട്ടിയുമായി തൽക്കാലം കൈകോർക്കേണ്ടെന്നാണു കർഷകരുടെ തീരുമാനം. ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം നിലയിൽ പ്രചാരണം നടത്തും. ബംഗാൾ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കർഷകർ പ്രചാരണം നടത്തിയിരുന്നു.
English Summary: Congress to tie up with farmers