പെഗസസ്: സർക്കാരിന്റെ മൗനം നീതിനിഷേധമെന്ന് ഹർജിക്കാർ
Mail This Article
ന്യൂഡൽഹി ∙ വിവരങ്ങൾ ചോർത്താൻ പെഗസസ് ഉപയോഗിച്ചെന്നതു കേന്ദ്ര സർക്കാർ നിഷേധിക്കാത്തതോടെ ആരോപണം ശരിവയ്ക്കപ്പെടുകയാണെന്നു ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. സത്യാവസ്ഥ വെളിപ്പെടുത്താത്തതു ദേശതാൽപര്യം കാരണമെന്നു സോളിസിറ്റർ ജനറൽ പറയുമ്പോൾ, നീതിയാണു നിഷേധിക്കപ്പെടുന്നതെന്നും മാധ്യമപ്രവർത്തകരായ എൻ. റാമിനും ശശികുമാറിനും വേണ്ടി കപിൽ സിബൽ പറഞ്ഞു. കോടതിയോടും ഹർജിക്കാരോടും വസ്തുത വെളിപ്പെടുത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്നും അതു ചെയ്യാത്തപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ് ഉണ്ടാകുന്നതെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നു സിബൽ വിശദീകരിച്ചു.
വിവരങ്ങൾ ചോർത്താൻ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന വിഷയത്തിൽ നടപടിക്കു സർക്കാർ തയാറാകാത്തത് ആശങ്കയുണ്ടാക്കുന്നു. ഇന്ത്യക്കാരുടെ ഫോണുകൾ ചോർത്തപ്പെട്ടുവെന്ന് വിദഗ്ധർ പറയുന്നു. പെഗസസ് ഉപയോഗം ജർമനി ഉൾപ്പെടെ രാജ്യങ്ങളും സമ്മതിച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാർ മാത്രം സമ്മതിക്കുന്നില്ല. വ്യക്തികൾ ഉന്നംവയ്ക്കപ്പെടുന്നുവെന്ന് 2019 ൽ മന്ത്രിതന്നെ പറഞ്ഞതാണ്. എന്നിട്ട് എന്തെങ്കിലും നടപടിയുണ്ടായോ? –സിബൽ ചോദിച്ചു.
മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെക്കൊണ്ട് വിഷയം അന്വേഷിപ്പിക്കണമെന്നു ജോൺ ബ്രിട്ടാസിനുവേണ്ടി മീനാക്ഷി അറോറ വാദിച്ചു. അടിസ്ഥാനരഹിതമെന്ന് ആദ്യം പറഞ്ഞ സർക്കാർ, ഇപ്പോൾ പറയുന്നത് ഗുരുതരമായ വിഷയമെന്നാണ്. അതിൽത്തന്നെ പൊരുത്തക്കേടുണ്ടെന്ന് പരഞ്ജോയ് ഗുഹ താക്കുർത്തയ്ക്കു വേണ്ടി ദിനേഷ് ദ്വിവേദി വാദിച്ചു.
English Summary: Pegasus spy software case