നീറ്റ്–യുജി ക്രമക്കേട്: 8 പേർ പിടിയിൽ
Mail This Article
ജയ്പുർ ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്–യുജിയിൽ ക്രമക്കേടു നടത്തിയ സംഭവത്തിൽ പരീക്ഷാർഥി ഉൾപ്പെടെ 8 പേർ പിടിയിൽ. ചോദ്യക്കടലാസ് ചോർത്തിയ പരീക്ഷാർഥി ദിനേശ്വരി കുമാരി (18), പരീക്ഷ നടന്ന രാജസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ(ആർഐഇടി) നിരീക്ഷകൻ റാം സിങ്, പരീക്ഷാകേന്ദ്രം ചുമതലക്കാരൻ മുകേഷ്, ദിനേശ്വരിയുടെ പിതാവിന്റെ അനുജൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇ–മിത്ര എന്ന ഓൺലൈൻ പരിശീലന കേന്ദ്രത്തിന്റെ ഉടമ അനിൽ യാദവ്, ആൾവറിലെ കോച്ചിങ് സ്ഥാപനത്തിന്റെ ഉടമ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഞായറാഴ്ച 2നു പരീക്ഷ ആംരംഭിച്ചതിനു പിന്നാലെ റാം സിങും മുകേഷും ചേർന്നു ദിനേശ്വരിയുടെ ചോദ്യക്കടലാസിന്റെ ചിത്രം മൊബൈലിൽ പകർത്തി അതു വാട്സാപ് വഴി ജയ്പുരിലെ ചിത്രകൂടിലുള്ള 2 പേർക്ക് അയച്ചു. ഇവർ അതു സിക്കറിലെ ചിലർക്കു കൈമാറി. സിക്കറിലുള്ളവർ ഉത്തരങ്ങൾ ചിത്രകൂടിലുള്ളവർക്കും അവർ തിരിച്ചു മുകേഷിനും അയച്ചു നൽകി. മുകേഷാണ് ഇതു റാം സിങിനു വാട്സാപ്പിലൂടെ നൽകിയത്. ഈ ഉത്തരങ്ങളാണു ദിനേശ്വരി പകർത്തിയതെന്നു പൊലീസ് വിശദീകരിച്ചു.
English Summary: 8 arrested in Jaipur after NEET paper leak