ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യ, ചൈന സേനകൾ നടത്തിയ 13–ാം വട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഞായറാഴ്ച രാത്രി വരെ നീണ്ട ചർച്ച പരാജയപ്പെട്ടതിൽ പരസ്പരം പഴിചാരി ഇരുസേനകളും ഇന്നലെ വാർത്താക്കുറിപ്പിറക്കി. മുൻ ചർച്ചകളിൽ ഉണ്ടാകാത്ത വിധം രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇരുസേനകളും രംഗത്തുവന്നത് സംഘർഷം ഇനിയും നീണ്ടേക്കുമെന്നതിന്റെ സൂചനയായി.

അതിർത്തിയിലെ ഹോട്ട് സ്പ്രിങ്സിലുള്ള പട്രോൾ പോയിന്റ് 15ൽ (പിപി 15) ചൈനീസ് സേന നടത്തിയ കടന്നുകയറ്റം സംബന്ധിച്ചായിരുന്നു ചർച്ച. പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവച്ച നിർദേശങ്ങൾ ചൈന അംഗീകരിച്ചില്ലെന്നും ചർച്ച തീരുമാനമാകാതെ പിരിഞ്ഞുവെന്നും ഇന്ത്യൻ സേന വ്യക്തമാക്കി. കടന്നുകയറിയ സ്ഥലങ്ങളിൽനിന്നു പിൻമാറണമെന്ന ആവശ്യം ചൈന അംഗീകരിച്ചില്ല.

ഇന്ത്യയുടെ നിലപാട്

അതിർത്തിയിൽ മാറ്റം വരുത്താൻ ചൈനീസ് സേന നടത്തിയ ഏകപക്ഷീയ ശ്രമങ്ങളാണു സംഘർഷത്തിനു വഴിവച്ചത്. അതിർത്തി കരാറുകളുടെ ലംഘനമാണത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ ഉചിത നടപടികൾ ചൈന സ്വീകരിക്കണം. സംഘർഷം എത്രയും വേഗം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ അടുത്തിടെ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ചൈനയുടെ ഭാഗത്തു നിന്നുണ്ടാവണം. ചൈനീസ് സേന പിന്മാറും വരെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യൻ സേന പിന്നോട്ടു പോകില്ല.

ചൈനയുടെ നിലപാട്

യുക്തിരഹിതവും യാഥാർഥ്യബോധമില്ലാത്തതുമായ ആവശ്യങ്ങൾ ഇന്ത്യ ഉന്നയിച്ചതാണ് ചർച്ചയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ചൈനീസ് സേനയുടെ പടിഞ്ഞാറൻ കമാൻഡ് വക്താവ് സീനിയർ കേണൽ ലോങ് ഷൊവ ആരോപിച്ചു. സംഘർഷം പരിഹരിക്കാൻ ചൈന പരിശ്രമിച്ചു. എന്നാൽ, ഇന്ത്യൻ സേനയുടെ ആവശ്യങ്ങൾ ചർച്ച തടസ്സപ്പെടുത്തി. അതിർത്തി മേഖലകളിലെ സാഹചര്യങ്ങളെ ഇന്ത്യ തെറ്റായി വിലയിരുത്തരുത്. അതിർത്തിയിലെ സ്ഥിതിഗതികളിൽ ഇതുവരെ കൈവരിച്ച പുരോഗതി ഇന്ത്യ അംഗീകരിക്കണം.

ഇരുസേനകളും മുഖാമുഖം തുടരും

ചർച്ച അലസിപ്പിരിഞ്ഞതോടെ ഹോട്ട് സ്പ്രിങ്സ് പിപി 15ൽ ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന സ്ഥിതി തുടരും. അൻപതോളം ചൈനീസ് സേനാംഗങ്ങളാണ് ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറിയിരിക്കുന്നത്. അവരെ തടഞ്ഞ് ഇന്ത്യൻ സേനാംഗങ്ങളും സ്ഥലത്തുണ്ട്. പ്രശ്നപരിഹാരത്തിനായി സേനാ കമാൻഡർമാർ അതിർത്തിയിൽ വീണ്ടും കൂടിക്കാഴ്ച നടത്തും. 

 ഹോട്ട് സ്പ്രിങ്സിനു പുറമേ ഡെപ്സാങ്, ഡെംചോക് എന്നിവിടങ്ങളിലും ചൈനീസ് സേന കടന്നുകയറിയിട്ടുണ്ട്. ഹോട്ട് സ്പ്രിങ്സ് സംഘർഷം പരിഹരിച്ച ശേഷമേ ഇവ ചർച്ചയ്ക്കെടുക്കൂ.

English summary: Discussion on India China border dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com