പാക്ക് ഭീകരരുടെ ‘ഇന്ത്യ തലവൻ’ ഡൽഹിയിൽ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ നഗരത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടിരുന്ന പാക്ക് സ്വദേശിയെ പിടികൂടിയതായി ഡൽഹി പൊലീസ് വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ നരോവാലിൽനിന്നുള്ള മുഹമ്മദ് അഷ്റഫ് (അലി–40) ആണ് അറസ്റ്റിലായതെന്നു പൊലീസ് സ്പെഷൽ സെൽ ഡിസിപി പ്രമോദ് കുമാർ ഖുഷ്‍വാഹ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡുണ്ടാക്കി 10 വർഷത്തിലേറെയായി രാജ്യത്തു കഴിയുകയായിരുന്ന അഷ്റഫിനു പാക്ക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
മതപണ്ഡിതനെന്ന വ്യാജേന ലക്ഷ്മി നഗറിൽ കഴിഞ്ഞിരുന്ന അലിയെ തിങ്കളാഴ്ച രാത്രിയാണു പിടികൂടിയത്. എകെ 47 തോക്ക്, 60 വെടിയുതിർക്കാൻ സാധിക്കുന്ന 2 മാഗസിനുകൾ, 2 ചൈനീസ് നിർമിത തോക്കുകൾ, ഇന്ത്യൻ പാസ്പോർട്ട്, ഗ്രനേഡ് എന്നിവയും കണ്ടെത്തി.
2004 ൽ ഐഎസ്ഐയിൽ ചേർന്ന അഷ്റഫിനു 6 മാസത്തെ പരിശീലനം ലഭിച്ചു. ബംഗാളിലെ സിലിഗുഡി അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയ അഷ്റഫ് അജ്മേറിലാണ് ആദ്യ 2 വർഷം കഴിഞ്ഞത്. 2006 ൽ ഡൽഹിയിലെത്തി. കഴിഞ്ഞ 10 വർഷത്തിനിടെ 6 കേന്ദ്രങ്ങളിലായാണു താമസിച്ചത്. ഇന്ത്യയിലെത്തിയ ശേഷം വിവാഹിതനായി.
രാജ്യത്തു പ്രവർത്തിക്കുന്ന പാക്ക് ഭീകരരുടെ തലവനായിരുന്നു മുഹമ്മദ് അഷ്റഫെന്നും നവരാത്രി ഉൾപ്പെടെയുള്ള ആഘോഷസമയങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജമ്മു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന പല സ്ഫോടനങ്ങളിലും ഇയാൾക്കു പങ്കുണ്ടെന്നാണു വിശദീകരണം.
English Summary: Delhi Police arrest Pakistan terrorist