ബ്രിട്ടിഷുകാരോടു സവർക്കർ മാപ്പ് ചോദിച്ചത് ഗാന്ധിജി പറഞ്ഞിട്ട്: രാജ്നാഥ് സിങ്
Mail This Article
ന്യൂഡൽഹി ∙ ആൻഡമാൻ ജയിലിൽനിന്നുള്ള മോചനത്തിനായി വി.ഡി.സവർക്കർ ബ്രിട്ടിഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അവകാശപ്പെട്ടു. സവർക്കറുടെ മോചനത്തിനു ഗാന്ധിജി ശുപാർശ ചെയ്തിരുന്നുവെന്നും പറഞ്ഞു.
ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ് എന്നിവർ ചേർന്നു രചിച്ച ‘വീര സവർക്കർ- ദ് മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു രാജ്നാഥ്. ആർഎസ്എസ് അധ്യക്ഷൻ ഡോ. മോഹൻ ഭാഗവത് പ്രകാശനം നിർവഹിച്ചു.
ആൻഡമാൻ സെല്ലുലാർ ജയിലിലെ എല്ലാ തടവുകാരും മോചനത്തിനായി പതിവു നടപടിക്രമമെന്ന നിലയിൽ മാപ്പപേക്ഷ സമർപ്പിച്ചിരുന്നുവെന്നാണ് രാജ്നാഥിന്റെ വാദം. ‘ഞങ്ങൾ സമാധാനപൂർവം സ്വാത്രന്ത്ര്യത്തിനു വേണ്ടി പോരാടുന്നതു പോലെ സവർക്കറും ഇനി സമാധാനപാതയിലേ പ്രവർത്തിക്കൂവെന്ന് ഉറപ്പു നൽകുന്നു’ എന്നു ഗാന്ധിജിയും എഴുതിയത്രേ. സവർക്കർ ഒരു ആൽമരമാണെന്നും തങ്ങൾ അതിലെ ശിഖരങ്ങൾ മാത്രമാണെന്നും കമ്യൂണിസ്റ്റ് വിപ്ലവകാരി എം.എൻ. റോയി പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് സവർക്കറെ അപമാനിക്കാൻ ചിലർ വർഷങ്ങളായി ശ്രമിക്കുകയാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.
സവർക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു. സവർക്കറെ അടുത്തറിഞ്ഞാൽ ചിലരുടെ യഥാർഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവർക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും പറഞ്ഞു.
English Summary: Savarkar appologised to British as directed by Gandhiji, says Rajnath Singh