15 താപനിലയങ്ങളിൽ കൽക്കരി ഇല്ല; 82 നിലയങ്ങൾ അതീവഗുരുതര സ്ഥിതിയിൽ
Mail This Article
ന്യൂഡൽഹി ∙ 15 താപനിലയങ്ങളിൽ കൽക്കരി മുഴുവൻ തീർന്നെന്ന് സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റി വ്യക്തമാക്കി. കൽക്കരിക്ഷാമം മൂലം പ്രതിസന്ധിയിലായ 116 നിലയങ്ങളുണ്ട്. ഇതിൽ ഗുരുതര പ്രതിസന്ധി നേരിടുന്നത് 34 നിലയങ്ങളും അതീവഗുരുതര സ്ഥിതിയിലുള്ളത് 82 നിലയങ്ങളുമാണ്.
ഇവയുടെ മൊത്തമുള്ള ശേഷി 1.42 ലക്ഷം മെഗാവാട്ട് ആണ്. 27 എണ്ണത്തിൽ ഒരു ദിവസത്തെയും 20 എണ്ണത്തിൽ 2 ദിവസത്തെയും സ്റ്റോക്ക് മാത്രമാണുള്ളത്. ഖനിക്കടുത്തുള്ള 16 നിലയങ്ങളിൽ ശരാശരി 5 ദിവസത്തെയും ഖനിയിൽ നിന്ന് അകലെയുള്ള നിലയങ്ങളിൽ 4 ദിവസത്തെയും സ്റ്റോക്കാണ് ബാക്കിയുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശരാശരി ശേഖരം 3 ദിവസത്തേക്ക്
കഴിഞ്ഞ ഒക്ടോബറിൽ ഉത്തരേന്ത്യയിലെ കൽക്കരി നിലയങ്ങളിൽ ശരാശരി 17 ദിവസത്തേക്കുള്ള കൽക്കരി ശേഖരമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 3 ദിവസത്തെ ശേഖരം മാത്രമാണുള്ളതെന്നു ‘ബ്ലുംബർഗ് ടെർമിനൽ’ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ–ജനുവരിയിൽ 25 ദിവസത്തിനു മുകളിലായിരുന്നു ശേഖരം. ഓഗസ്റ്റിൽ ശരാശരി 15 ദിവസമെന്ന അവസ്ഥയിലെത്തി. തുടർന്നാണ് ഗണ്യമായ കുറവുണ്ടായത്.
Content Highlight: Coal shortage