ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ കുട്ടികൾക്കു നൽകിത്തുടങ്ങുമ്പോൾ ഗുരുതര രോഗമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കുമാകും മുൻഗണന. മുൻഗണനാ ക്രമം നിശ്ചയിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും. വാക്സീനെടുക്കാൻ കുട്ടികൾ ഏറെ ദൂരം സഞ്ചരിക്കേണ്ട സാഹചര്യവും ഒഴിവാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. ഒരു മാസം മുൻപ് ഉപയോഗാനുമതി നൽകിയ സൈകോവ്–ഡിയുടെ വിതരണവും ഈ മാസം തുടങ്ങാൻ ആലോചിച്ചിരുന്നു. വില സംബന്ധിച്ചു സർക്കാരും ഉൽപാദകരും തമ്മിൽ ഭിന്നത നിലനിൽക്കുന്നതാണ് തടസ്സം.

കുട്ടികളിൽ കോവാക്സിൻ ഉപയോഗാനുമതി നൽകുമ്പോൾ ചില ഉപാധികൾ വയ്ക്കണമെന്നു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ട്രയലും പഠനവും തുടരണം. പുതുക്കിയ വിവരങ്ങൾ സമിതിക്കു നൽകണം. ആദ്യ 2 മാസം, ഓരോ 15 ദിവസം കൂടുമ്പോഴും വാക്സീന്റെ വിപരീത ഫലങ്ങളെക്കുറിച്ച് ഉൾപ്പെടെ സുരക്ഷാ വിവരങ്ങളും ലഭ്യമാക്കണം. തുടർന്ന്, മാസത്തിൽ ഒരിക്കൽ നൽകണം.

കോവാക്സിൻ മുതിർന്നവരിൽ ഉപയോഗിച്ച അതേ ഡോസേജ് (2 ഡോസ് 28 ദിവസത്തെ ഇടവേളയിൽ) ആണ് കുട്ടികൾക്കും പരീക്ഷണാടിസ്ഥാനത്തിൽ നൽകിയത്. ട്രയൽ വിവരം പരസ്യമാക്കിയില്ലെങ്കിലും ഫലപ്രാപ്തി മുതിർന്നവരുടേതിനു (77.8%) സമാനമാണ്.

അന്തിമ അനുമതിക്കു ശേഷം, 2–18 പ്രായക്കാരായ കുട്ടികൾക്കായി വാക്സീൻ വിപണിയിൽ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ടും യുഎസ് കമ്പനിയായ നോവവാക്സും ചേർന്നു വികസിപ്പിച്ച കോവോവാക്സ്, ഹൈദരാബാദിലെ ബയോളജിക്കൽ–ഇ വികസിപ്പിച്ച കോർബെവാക്സ് എന്നിവയും കുട്ടികളിലെ പരീക്ഷണം തുടരുകയാണ്.

60 കോടി അധിക ഡോസ്

ഇന്ത്യയിൽ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കെല്ലാം നൽകാൻ 60 കോടിയിൽപരം ഡോസ് വേണ്ടി വരും. 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ഡിസംബറിനകം പൂർണ ഡോസ് വാക്സീൻ എന്ന ലക്ഷ്യം ഇനിയും അകലെയാണ്. നിലവിൽ 68 കോടി പേർക്കാണ് ഒരു ഡോസ് വാക്സീൻ ലഭിച്ചത്. ഇതിൽ 27.35 കോടി പേർക്ക് 2 ഡോസും ലഭിച്ചു. കേരളത്തിൽ വാക്‌സീൻ എടുക്കേണ്ട ജനസംഖ്യയുടെ 93.64% പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50% പേർക്ക് (1,18,84,300) രണ്ട് ഡോസും നൽകി.

English Summary: Covid vaccine for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com