ലഖിംപുർ: ബിജെപി നേതാവ് അങ്കിത് ദാസും അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൊലക്കേസിൽ ബിജെപി നേതാവ് അങ്കിത് ദാസ്, ഡ്രൈവർ ലത്തീഫ് എന്നിവരെയും പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശേഖർ ഭാരതി എന്നയാളെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ, ശനിയാഴ്ച അറസ്റ്റിലായ ആശിഷ് മിശ്രയെ പൊലീസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ആശിഷ് മിശ്രയും മറ്റൊരു പ്രതിയായ ആശിഷ് പാണ്ഡെയും നൽകിയ ജാമ്യാപേക്ഷകൾ സിജെഎം കോടതി നിരസിച്ചു.
ആശിഷ് മിശ്രയുടെ വാഹനത്തിനു പിന്നാലെ കർഷകർക്കിടയിലേക്കു കയറിയ കാർ അങ്കിത് ദാസിന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു. വാഹനത്തിലുണ്ടായിരുന്ന ശേഖർ ഭാരതി ഇതു സമ്മതിച്ചു. ലക്നൗവിലെ ദാസിന്റെ വീടിനു മുൻപിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടിസ് പതിച്ചിരുന്നു. ഉച്ചയോടെ പ്രത്യേകാന്വേഷണ സംഘത്തിന്റെ മുൻപിൽ ദാസ് കീഴടങ്ങി. മുൻ രാജ്യസഭാംഗം അഖിലേഷ് ദാസിന്റെ ബന്ധുവാണ് അങ്കിത് ദാസ്. ഇന്നലെ അറസ്റ്റിലായ ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വിവാദമായി യുപി നിയമമന്ത്രിയുടെ ഭവനസന്ദർശനം
സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാന നിയമമന്ത്രി ബ്രജേഷ് പഥക്, ആ ദിവസം ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട 2 ബിജെപി പ്രവർത്തകരുടെ വീട് സന്ദർശിച്ചു. പ്രതിപക്ഷ നേതാക്കൾ കർഷകരുടെ വീട് സന്ദർശിക്കുന്നത് രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
English Summary: More arrests in Lakhimpur incident