100 ലക്ഷം കോടിയുടെ ‘പിഎം ഗതിശക്തി’; 25 വർഷത്തേക്കുള്ള അടിത്തറയെന്ന് മോദി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ അടിസ്ഥാനസൗകര്യ പദ്ധതികൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിനു കീഴിലാക്കുന്ന 100 ലക്ഷം കോടി രൂപയുടെ ‘പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിവിധ പദ്ധതികളുടെ പ്രവർത്തനവേഗം കൂട്ടാനും വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി.
അടുത്ത 25 വർഷത്തേക്കുള്ള അടിത്തറയാണ് ഈ മാസ്റ്റർ പ്ലാനിലൂടെ ഒരുക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങളാണു സുസ്ഥിര വികസനത്തിലേക്കുള്ള മാർഗം. സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും അതിലൂടെ കഴിയും. മുൻകാലങ്ങളിൽ രാഷ്ട്രീയകക്ഷികൾക്ക് അടിസ്ഥാനസൗകര്യ വികസനം മുൻഗണനയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘2014 വരെ 5 ജലപാതകളുണ്ടായിരുന്നത് ഇപ്പോൾ 15 ആയി. ഉൾനാടൻ ജലഗതാഗതത്തിൽ വലിയ പുരോഗതിയുണ്ടായി. ഏതാനും വർഷങ്ങൾക്കകം 200 വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, ജല എയ്റോഡ്രോമുകൾ എന്നിവ രാജ്യത്തുണ്ടാകും. ഉൽപാദന ക്ലസ്റ്ററുകൾ അഞ്ചിൽ നിന്ന് 15 ആയത് ഇനിയും ഇരട്ടിയാക്കും. ഗ്യാസ് പൈപ്‌ലൈൻ നിലവിലെ 19,000 കിലോമീറ്റർ എന്നതും ഇരട്ടിയാക്കും’– പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാനത്തെ പുതിയ പ്രദർശന കോംപ്ലക്സും മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ രാജ്യാന്തര വിപണനമേള നവംബർ 14 മുതൽ 27 വരെ ഇവിടെ നടക്കും.
പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ
മൾട്ടി മോഡൽ കണക്ടിവിറ്റി മാസ്റ്റർ പ്ലാനാണ് പിഎം ഗതിശക്തി. കേന്ദ്ര സർക്കാരിന്റെ വിവിധ അടിസ്ഥാന വികസന പദ്ധതികളുടെ ഏകോപനത്തിലൂടെ നിലവിലുള്ളവയുടെ വേഗം കൂട്ടാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭാരത്‌മാല, സാഗർമാല, ഉൾനാടൻ ജലഗതാഗതം, വിമാനത്താവളങ്ങൾ, ഉഡാൻ പദ്ധതി, തുറമുഖങ്ങൾ, സാമ്പത്തിക മേഖലകൾ തുടങ്ങിയവയെല്ലാം ഇതിനു കീഴിൽ കൊണ്ടുവരും.
Content Highlight: Infrastructure development