ഹാർദിക് പാണ്ഡ്യയുടെ 5 കോടിയുടെ വാച്ചുകൾ കസ്റ്റംസ് കസ്റ്റഡിയിൽ
Mail This Article
മുംബൈ ∙ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ 5 കോടി രൂപ വിലവരുന്ന 2 ആഡംബര വാച്ചുകൾ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചുവച്ചു. ട്വന്റി 20 ലോകകപ്പിനു ശേഷം തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തിയപ്പോഴാണു വാച്ചുകളുടെ സീരിയൽ നമ്പറുകളും ബില്ലിലെ വിവരങ്ങളും പൊരുത്തപ്പെടാതെ വന്നതിനെത്തുടർന്ന് കസ്റ്റംസ് നടപടിയെടുത്തത്. അതേസമയം, ഒരു വാച്ചാണ് തന്റെ പക്കലുണ്ടായിരുന്നതെന്നും ഒന്നരക്കോടി രൂപയാണു വിലയെന്നും പാണ്ഡ്യ അറിയിച്ചു.
വാച്ചിന് 5 കോടി രൂപയാണു വിലയെന്നതു തെറ്റായ പ്രചാരണമാണ്. കൊണ്ടുവന്ന സാധനങ്ങളുടെ വിവരങ്ങൾ വിമാനത്താവളത്തിൽ സ്വമേധയാ സമർപ്പിച്ചതാണ്. യഥാർഥ മൂല്യനിർണയത്തിനായാണ് അധികൃതർ പിടിച്ചുവച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ രേഖകളും കൈമാറും - പാണ്ഡ്യ വിശദീകരിച്ചു.
കഴിഞ്ഞ നവംബറിൽ ദുബായിൽ നിന്ന് മുംബൈയിലെത്തിയ ഹാർദിക്കിന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാൽ പാണ്ഡ്യയെയും സമാന വിഷയത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) തടഞ്ഞുവച്ചിരുന്നു. ഒരു കോടി രൂപ വിലയുള്ള വാച്ചും സ്വർണവും കൈവശമുള്ള കാര്യം വെളിപ്പെടുത്താതെ ഡ്യൂട്ടി വെട്ടിച്ചു കൊണ്ടുവരാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. 38.5 ശതമാനമാണ് ആഡംബരവാച്ചുകളുടെ കസ്റ്റംസ് ഡ്യൂട്ടി.
English Summary: Customs seizes Hardik Pandya's watches