6 ആവശ്യങ്ങളിൽ സർക്കാർ നിലപാടെന്ത്? കർഷകർ
Mail This Article
ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും താങ്ങുവില ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ കൂടി സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാവണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. താങ്ങുവില നിയമം വഴി ഉറപ്പാക്കുന്നതടക്കമുള്ള 6 ആവശ്യങ്ങളുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ച അയച്ച കത്തിൽ സർക്കാർ നിലപാടറിയിക്കണം. അതിനു ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂ. തുടർസമരങ്ങൾക്കു രൂപം നൽകാൻ 27നു ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി ചേരും.
ഇതിനിടെ, വിളകൾക്ക് ഉൽപാദന ചെലവിന്റെ 50% കൂടി ചേർത്ത് യുപി സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നു കിസാൻ സഭ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മുൻപു പ്രഖ്യാപിച്ച താങ്ങുവില പര്യാപ്തമല്ലെന്നും കിസാൻ സഭ വ്യക്തമാക്കി. യുപിയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ കർഷകർ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.
English Summary: Farmers about government of india stand on their six demands