ADVERTISEMENT

ശ്രീനഗർ ∙ കശ്മീരിൽ ശ്രീനഗറിനു സമീപം രാംബാഗിൽ ലഷ്കറെ തയിബയുടെ നിഴൽ സംഘടയായ ദ് റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻഡർ അടക്കം 3 ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശ്രീനഗറിൽ 2 അധ്യാപകർ അടക്കം സാധാരണ പൗരൻമാരെ വധിച്ച് ഭീതി പരത്തിയ സംഘത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 

ടിആർഎഫ് കമാൻഡർ ആയ മെഹ്റാൻ ഷല്ല, മൻസൂർ അഹമ്മദ് മിർ, അരാഫത്ത് ഷെയ്ഖ് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ സുരക്ഷാസേന തടഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം, പൊലീസ് വെടിവയ്പിന് എതിരെ പ്രതിഷേധം ഉണ്ടായി. സ്ത്രീകൾ അടക്കമുള്ളവർ പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. യുവാക്കൾ പ്രതിരോധിക്കാൻ ശ്രമിച്ചില്ലെന്നും സുരക്ഷാസേന അവരെ വെടിവയ്ക്കുകയായിരുന്നു എന്നും പ്രതിഷേധക്കാർ ആരോപിച്ചു. 

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഭീകര വിമുക്ത മേഖലയായി പ്രഖ്യാപിച്ചിരുന്ന ശ്രീനഗർ കഴിഞ്ഞ ഒക്ടോബർ മുതലാണ് അശാന്തമായത്. ഒക്ടോബറിൽ സാധാരണക്കാരെയും ന്യൂനപക്ഷ വിഭാഗത്തെയും ഭീകരർ ലക്ഷ്യമിട്ടതോടെ സുരക്ഷാസേന വളരെ കരുതലിലാണ്. 

കഴിഞ്ഞ മാസം ശ്രീനഗർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം അനുസരിച്ച് 55 കമ്പനി സിആർപിഎഫിനെ അധികമായി വിന്യസിച്ചിരുന്നു. ഇതിൽ 30 കമ്പനിയും ശ്രീനഗറിലാണ്. അതേസമയം, ഈ മാസം 9ന് പണ്ഡിറ്റ് വ്യാപാരിയായ സന്ദീപ് മാവയുടെ കടയിലെ ജീവനക്കാരൻ ഇബ്രാഹിം അഹമ്മദിനെ വധിച്ച കേസിൽ 3 ഭീകരരെ പൊലീസ് പിടികൂടി. ഐജാസ് അഹമ്മദ് ലോൺ, നസീർ അഹമ്മദ് ഷാ, ഷൗക്കത്ത് അഹമ്മദ് ദാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

English Summary: 3 terrorists killed in Srinagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com