ADVERTISEMENT

ന്യൂഡൽഹി ∙ ഓഗസ്റ്റിലേതുമായുള്ള താരതമ്യത്തിൽ കോവിഡ് പരിശോധന അഞ്ചിലൊന്നായി ചുരുങ്ങിയെന്നും പരിശോധനയിൽ വീഴ്ച വരുത്തരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിനു കത്തയച്ചു. സംസ്ഥാനത്തു കഴിഞ്ഞയാഴ്ച 56,071 ആയിരുന്നു ശരാശരി പ്രതിദിന കോവിഡ് പരിശോധന. ഓഗസ്റ്റ് 9–15 വരെയുള്ള ആഴ്ചയിൽ 2.96 ലക്ഷം വരെ പരിശോധന നടന്ന സ്ഥാനത്താണിത്. 

പ്രതിദിന കോവിഡ് കേസുകൾ രാജ്യത്തു കുറയുന്നുണ്ടെങ്കിലും പരിശോധന നടന്നില്ലെങ്കിൽ വൈറസ് വ്യാപനത്തിന്റെ പോക്ക് എങ്ങനെയെന്നതു കൃത്യമായി മനസ്സിലാകാതെ വരുമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിനു പുറമേ നാഗാലാൻഡ്, സിക്കിം, മഹാരാഷ്ട്ര, ബംഗാൾ, ഗോവ, മണിപ്പുർ, മേഘാലയ, മിസോറം, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ലഡാക്ക് എന്നീ സംസ്ഥാനങ്ങൾക്കും സമാന നിർദേശങ്ങളുമായി കേന്ദ്രം കത്തയച്ചു. 

മരണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച

കോവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം വീഴ്ച വരുത്തിയെന്നു കേന്ദ്ര വിലയിരുത്തൽ. ആകെ റിപ്പോർട്ട് ചെയ്ത കണക്കിലെ 83% മരണവും സമീപ മാസങ്ങളിൽ കൂട്ടിച്ചേർത്തവയാണ്. പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഈ മാസം രാജ്യത്തു സ്ഥിരീകരിച്ച ആകെ കേസുകളിൽ 56.6 ശതമാനവും കേരളത്തിൽ നിന്നാണ്; മരണം 77.4 ശതമാനവും. ഒക്ടോബറിൽ മരണം 64.7% ആയിരുന്നു. രാജ്യമാകെ കോവിഡ് മരണനിരക്കു കുറയുമ്പോഴാണ് ഈ വർധന.

ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ലെന്ന് ഉപദേശകസമിതി 

ന്യൂഡൽഹി ∙ കോവിഡിനെതിരെ അധികപ്രതിരോധത്തിനു ബൂസ്റ്റർ ഡോസ് വാക്സീൻ നൽകാനുള്ള ആലോചന തൽക്കാലം ഇന്ത്യയിൽ ഇല്ല. വാക്സീൻ ഉപദേശക സമിതിയിലെ ആർക്കും ഇതിനോടു യോജിപ്പില്ലെന്നാണ് സൂചന. പകരം, രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് വേഗത്തിൽ നൽകാനാണ് തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും ഇതേഅഭിപ്രായമാണ്. ഇന്ത്യയിൽ മൂന്നാംതരംഗം ഉണ്ടായാലും മുൻതരംഗങ്ങളിലേതു പോലെ രൂക്ഷമാകാൻ ഇടയില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞത്. രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Center warns on Covid test decreasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com